Wednesday, December 26, 2012

ബഹിരാകാശ മലിനീകരണം

ഇനി ബഹിരാകാശ മലിനീകരണവും
ലേഖകന്‍ - ഡോ. എ രാജഗോപാല്‍ കമ്മത്ത്
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി

ഉപഗ്രഹങ്ങളുടെ അവസാനം എന്താണ്? അമേരിക്കന്‍ ഉപഗ്രഹം ഭൗമാന്തരീക്ഷത്തിലേക്കു പതിക്കൊനൊരുങ്ങുന്നതിന്റെ വാര്‍ത്ത പലരിലും ഇത്തരം ചോദ്യമുണര്‍ത്തുക സ്വാഭാവികം. നാസയുടെ ആറു ടണ്‍ ഭാരവും ഒരു ചെറിയ ബസിനോളം വലുപ്പവുമുള്ള കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം യു എ ആര്‍ എസ്, ഭ്രമണപഥം ക്ഷയിച്ചതിനാല്‍ ഭൗമാന്തരീക്ഷത്തിലേക്ക് പതിക്കാനൊരുങ്ങുന്നു. സെപ്തംബര്‍ 23നു&ലൗാഹ;ശേഷം എപ്പോള്‍ വേണമെങ്കിലും ഇത് ഭൂമിയില്‍ പതിക്കുമെന്നാണ് കണക്കുകൂട്ടല്‍ . 2005മുതല്‍ ഇത് പ്രവര്‍ത്തനരഹിതമാണ്. 1991ല്‍ സ്പേസ് ഷട്ടില്‍ ഡിസ്കവറിയാണ് അപ്പര്‍ അറ്റ്മോസ്ഫിയര്‍ റിസര്‍ച്ച് സാറ്റലൈറ്റ് എന്ന യുആര്‍എസ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചത്. 600 കിലോമീറ്റര്‍ ഉയരത്തില്‍ ഓരോ 96 മിനിറ്റുകൂടുമ്പോഴും ഇത് ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കും. 10 മീറ്റര്‍ നീളമുള്ള ഉപഗ്രഹത്തിന്റെ 532 കിലോഗ്രാം വരുന്ന അവശിഷ്ടമാണ് ഭൂമിയിലേക്കു പതിക്കുക. ഇതിന്റെ അവശിഷ്ടങ്ങള്‍ എവിടെ പതിക്കും എന്ന കാര്യത്തില്‍ നാസയ്ക്കും റഷ്യന്‍ ബഹിരാകാശ ഗവേഷണസ്ഥാപനത്തിനും വ്യത്യസ്ത അനുമാനമാണുള്ളത്. റഷ്യ പറയുന്നത് പസഫിക് മഹാസമുദ്രത്തില്‍ 18 ഡിഗ്രി തെക്കന്‍ രേഖാംശത്തിലും 173 ഡിഗ്രി കിഴക്കന്‍ അക്ഷാംശത്തിനുമിടയില്‍ പതിക്കുമെന്നാണ്. എന്നാല്‍ നാസയുടെ അഭിപ്രായത്തില്‍ ഹോണ്‍ ഓഫ് ആഫ്രിക്ക, സെയ്ഷെല്‍സ് എന്നിവയുടെ ഇടയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുമെന്നാണ്. ഏതായാലും 800 കിലോമീറ്റര്‍ പ്രദേശത്താകും ഇതിന്റെ അവശിഷ്ടങ്ങള്‍ പതിക്കുക.

ചത്ത ഉപഗ്രഹങ്ങള്‍

സാധാരണ കാലാവധികഴിഞ്ഞതിനാല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഉപഗ്രഹങ്ങളുടെ ഭ്രമണപഥം പതിയെ താഴ്ത്തി ജനങ്ങള്‍ ഇല്ലാത്തിടത്ത്, മഹാസമുദ്രത്തിന്റെ ആഴങ്ങളില്‍ പതിപ്പിക്കുകയാണ്ചെയ്യുക. ഉപഗ്രഹത്തിന്റെ ദിശ നിയന്ത്രിക്കുന്നതിനുവേണ്ടി അതില്‍ സംഭരിച്ച റോക്കറ്റ് ഇന്ധനം ഹൈഡ്രാസീന്‍ മനുഷ്യര്‍ക്ക് അത്യന്തം ഹാനികരമാണ്. നേരത്തേ യുഎസ്എ 193 എന്ന ഉപഗ്രഹത്തെ മിസൈല്‍ തൊടുത്തു തകര്‍ത്തത് ഈ ഇന്ധനം ഭൂമിയില്‍ എത്താതിരിക്കുന്നതിനാണ്. 1957ല്‍ സ്പുട്നിക്കില്‍ തുടങ്ങി എണ്ണായിരത്തിലധികം വിക്ഷേപണങ്ങള്‍ ലോകമെമ്പാടുമുള്ള പല ബഹിരാകാശ ഗവേഷണസ്ഥാപനങ്ങളും നടത്തിയിട്ടുണ്ട്. റഷ്യയും അമേരിക്കയുമാണ് ഇതില്‍ മുന്നില്‍ . മാനവരാശിയുടെ ഉന്നമനത്തിന് ബഹിരാകാശത്തെ മനുഷ്യനിര്‍മിത ഉപഗ്രഹങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഏറ്റവും താഴ്ന്ന ഭ്രമണപഥമായ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഏതാണ്ട് 20,000 വസ്തുക്കളുണ്ട്. ഇവയെല്ലാം വിക്ഷേപണവാഹനങ്ങളുടെയോ ഉപഗ്രഹങ്ങളുടെയോ അവശിഷ്ടങ്ങളാണ്. ഇതില്‍ കുറേയൊക്കെ അന്തരീക്ഷത്തിലൂടെ കത്തിയമര്‍ന്ന് ചാരം മാത്രം താഴെയെത്തും. കാലക്രമേണ ഭ്രമണപഥത്തിലെ വസ്തുക്കളുടെ എണ്ണം വര്‍ധിച്ച് അവിടേക്ക് പിന്നൊരിക്കലും സുരക്ഷിതമായി പോകാന്‍ കഴിയാതാകും. 2009ല്‍ റഷ്യയുടെയും അമേരിക്കയുടെയും രണ്ട് ഉപഗ്രഹങ്ങള്‍ കൂട്ടിയിടിച്ച് ആയിരക്കണക്കിന് കഷണങ്ങളായി ചിതറി. അവയെല്ലം ഇപ്പോഴും ഭ്രമണപഥത്തിലുണ്ട്. ഇപ്പോള്‍ ഭ്രമണപഥത്തിലുള്ള ഏതാണ്ട് 560 ഉപഗ്രഹങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നവയാണ്. ബാക്കി ഉപഗ്രഹങ്ങള്‍ കാലാവധി കഴിഞ്ഞവയാണ്. ചന്ദ്രന്‍ കഴിഞ്ഞാല്‍ പിന്നെ ഭൂമിയെ ചുറ്റുന്ന ഏറ്റവും വലിയ വസ്തുവായ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ &മലഹശഴ;കുറച്ചുനാള്മുമ്പ് അവശിഷ്ടങ്ങള്‍ കൂട്ടിയിടിച്ച് നാശനഷ്ടമുണ്ടാകുമെന്നു കരുതിയിരുന്നു. കഷ്ടിച്ചാണ് ദുരന്തം ഒഴിവായത്. എപ്പോഴും ബഹിരാകാശ സഞ്ചാരികള്‍ നിലയത്തിലുണ്ടാകും. ഇനിയും തുടര്‍ച്ചയായി ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. ബഹിരാകാശയാനങ്ങളുടെ പുറമേയുള്ള പെയിന്റ് ഇളകിത്തെറിച്ചാലും അത് നാശമുളവാക്കും. അന്താരാഷ്ട്ര ബഹിരാകാശനിലയം ഭഭൂമിയില്‍നിന്ന് 354 കിലോമീറ്റര്‍ ഉയരത്തിലാണ് ഭ്രമണംചെയ്യുന്നത്. ഇതിനെക്കാള്‍ ഉയരത്തില്‍ ഏകദേശം 5000 അവശിഷ്ടങ്ങളുണ്ടായി. എന്നാല്‍ സൂര്യന്റെ പ്രവര്‍ത്തനം വര്‍ധിച്ചു വരുന്നതുമൂലം ചൂടുകൊണ്ട് അന്തരീക്ഷം വികസിക്കുകയും അവശിഷ്ടങ്ങള്‍ ഭൂമിയുടെ അടുത്തേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്യും. 2012-2013ല്‍ സൂര്യന്‍ ശക്തിപ്രാപിച്ച് കൂടുതല്‍ കുഴപ്പങ്ങള്‍ക്കു കാരണമാകുകയും ചെയ്യുമെന്നാണ് ശാസ്ത്ര നിഗമനം. ബഹിരാകാശ നിലയത്തിനാകും കൂടുതല്‍ പ്രശ്നമുണ്ടാകുക. ഇപ്പോള്‍ 850 കിലോമീറ്റര്‍ ഉയരത്തില്‍ മൂന്നുടണ്‍ ഭഭാരമുള്ള 60 ഉപയോഗശൂന്യമായ വസ്തുക്കളുണ്ടെന്നാണ് കണക്കുകൂട്ടല്‍ . സെക്കന്‍ഡില്‍ 7.5 കിലോമീറ്ററാണ് ഇതിന്റെ വേഗം. ഇതില്‍ പ്രധാനം ഉപയോഗംകഴിഞ്ഞ് ഉപേക്ഷിച്ച റോക്കറ്റ് ഭാഗങ്ങളാണ്. റോക്കറ്റുകളുടെ വിവിധ ഘട്ടങ്ങളുടെ അനേകം വലിയ അവശിഷ്ടങ്ങള്‍ ഭ്രമണംചെയ്യുന്നുണ്ട്. അനേകം ടണ്‍ ഭാരമുള്ള ഉപയോഗശൂന്യമായ ഉപഗ്രഹങ്ങളും ചെറുപന്തിനോളമുള്ള 25,000 വസ്തുക്കളും അതിലും വലുപ്പംകുറഞ്ഞ 5,00,000 വസ്തുക്കളുമുണ്ട്.

പിഴയ്ക്കുന്ന കണക്കുകള്‍

അമേരിക്കയും ചൈനയും നടത്തിയ ഉപഗ്രഹവേധ പരീക്ഷണത്തില്‍ ഭൂമിയില്‍നിന്നു മിസൈല്‍ തൊടുത്ത് ഉപഗ്രഹങ്ങളെ തകര്‍ത്തിരുന്നു. നിലംപതിക്കുന്ന ഉപഗ്രഹങ്ങള്‍ മറ്റു രാജ്യങ്ങളുടെ കൈയില്‍ പെടാതിരിക്കാനും ഭഭാവിയിലെ സൈനികാവശ്യങ്ങള്‍ക്കുള്ള പരീക്ഷണമായും ഇതിനെ കാണാവുന്നതാണ്. എന്നാല്‍ ഈ പ്രവര്‍ത്തനത്തിന്റെ ഫലമായുണ്ടായ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കുമെന്ന ഭീഷണിയെത്തുടര്‍ന്ന് അതിലെ യാത്രികര്‍ അപ്പോള്‍ ഡോക്ക് ചെയ്തിരുന്ന സോയൂസ് എന്ന യാനത്തില്‍ കയറി തിരികെ മടങ്ങാനായി തയ്യാറെടുത്തിരുന്നു. ലൈഫ്ബോട്ട് പോലെയാണ് സോയൂസ് അപ്പോള്‍ നിലയുറപ്പിച്ചത്. അഞ്ചു തവണയോളം ഗഗനചാരികള്‍ ഇപ്രകാരം രക്ഷതേടിയിട്ടുണ്ട്. മണിക്കൂറില്‍ ഏതാണ്ട് 28,500 കിലോമീറ്റര്‍ വേഗത്തിലാണ് അവശിഷ്ടങ്ങള്‍ ചുറ്റിത്തിരിയുന്നത്. കൂട്ടിയിടിയില്‍ ഓരോന്നും ബോംബ് പതിച്ചതുപോലെയുള്ള ഫലമുളവാക്കും. പലപ്പോഴും വിമാനങ്ങളും മറ്റും ആകാശത്തുനിന്നു പതിക്കുന്ന ശകലങ്ങളില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ട്. പസഫിക് മഹാസമുദ്രത്തിന്റെ മുകളിലൂടെ പറക്കുകയായിരുന്ന ചിലിയന്‍ എയര്‍ബസ് ഒരിക്കല്‍ ഇത്തരം അപകടസന്ധി തരണംചെയ്തിട്ടുണ്ട.് നാസയുടെ പാംഡി മോഡ്യൂളിന്റെ അതായത് ഒരു ഉപഗ്രഹവിക്ഷേപണ വാഹനത്തിന്റെ മുകള്‍ഘട്ടത്തിന്റെ അവശിഷ്ടങ്ങള്‍ , റോക്കറ്റ് മോട്ടോറും മറ്റും സൗദി അറേബ്യയില്‍ റിയാദിനു സമീപം പതിച്ചിട്ടുണ്ട് . കഴിഞ്ഞ 10 വര്‍ഷത്തിനിടെ അനേകംതവണ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിട്ടുണ്ട്.

സ്കൈലാബു മുതല്‍ കൊളംബിയവരെ
വന്ദനകൃഷ്ണ

ബഹിരാകാശ പഠനത്തിനായി 1991ല്‍ അമേരിക്ക വിക്ഷേപിച്ച അപ്പര്‍ അറ്റ്മോസ്ഫിയര്‍ റിസര്‍ച്ച് സാറ്റ്ലൈറ്റ് (യുഎആര്‍എസ്) ഉപഗ്രഹമാണല്ലോ നിയന്ത്രണം നഷ്ടപ്പെട്ട് ഇപ്പോള്‍ ഭൂമിയിലേക്കു പതിക്കുന്നത്. എന്നാല്‍ ഇതിനുമുമ്പും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബഹിരാകാശ അപകടങ്ങളില്‍ ലോകത്തെ ഞെട്ടിച്ച ദുരന്തമായിരുന്നു അമേരിക്കയുടെ കൊളംബിയ എന്ന ബഹിരാകാശപേടകത്തിന്റെ തകര്‍ച്ച. ഭൂമിയില്‍ സുരക്ഷിതമായി വന്നിറങ്ങുന്നതിന്റെ ഏതാനും മിനിറ്റുമുമ്പായിരുന്നു പൊട്ടിത്തെറി. ഇന്ത്യയുടെ അഭിമാനമായ ബഹിരാകാശ യാത്രിക കല്‍പ്പന ചൗള ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. ടെക്സാസിന്റെ കിഴക്കുഭാഗത്തും ലൂസിയാനയുടെ പടിഞ്ഞാറുഭാഗത്തുമായിരുന്നു ഇതിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത്. യുഎസ് നാവികസേനയുടെ ചാര ഉപഗ്രഹമായ യുഎസ്എ-193, 2008 ഫെബ്രുവരിയില്‍ വടക്കുപടിഞ്ഞാറന്‍ അമേരിക്കയിലും കനഡയിലും പതിച്ചിരുന്നു.

1997ല്‍ ഒക്ലഹോമയില്‍ ഒരു സ്ത്രീയുടെ ദേഹത്ത് കത്തിക്കരിഞ്ഞ ഒരു ലോഹാവശിഷ്ടം പതിച്ചു. എന്നാല്‍ കാര്യമായി പരിക്കേറ്റില്ല. റോക്കറ്റിന് വേഗം കൂട്ടിയശേഷം വിട്ടകലുന്ന മോട്ടോറിന്റെ അവശിഷ്ടമായിരുന്നു അതെന്ന് പിന്നീടു കണ്ടെത്തി. റോക്കറ്റില്‍നിന്നു വേര്‍പെട്ടശേഷം അത് ഭൂമിയിലേക്കു പതിക്കുകയായിരുന്നു. സോവിയറ്റ് യൂണിയന്റെ രഹസ്യ നാവിക ഉപഗ്രഹമായ കോസ്മോസ്-954 നിയന്ത്രണം നഷ്ടമായി 1978 ജനുവരിയില്‍ ഭൂമിയിലേക്കു പതിച്ചു. കനഡയില്‍നിന്നായിരുന്നു ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 2001 ജനുവരി 21ല്‍ പെലോഡ് അസിസ്റ്റ് മൊഡ്യൂള്‍ -ഡെല്‍റ്റ (Payload Assist ModuleDelta-PAM-D-) ഭൂമിയിലേക്കു പതിച്ചു. 70 കിലോയോളം ഭാരമുണ്ടായിരുന്ന ഇത് സൗദി അറേബ്യയിലാണ് പതിച്ചത്. അവശിഷ്ടത്തിന്റെ മറ്റൊരു ഭാഗം ടെക്സാസിനടുത്തുള്ള സേഗിനിലും ജോര്‍ജ് ടൗണിലുമായിരുന്നു പതിച്ചത്. 1966ല്‍ ബ്രസീലിലെ റിയോ നെഗ്രോയില്‍ ശൂന്യാകാശ വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശനിഗ്രഹത്തെക്കുറിച്ചു പഠിക്കാനായി 1964ല്‍ വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ ബാക്കിഭാഗമായിരുന്നു അതെന്ന് പിന്നീടു കണ്ടെത്തി. ഇതിലുണ്ടായിരുന്നത് ഭാരംകുറഞ്ഞ ലോഹാവശിഷ്ടവും നേര്‍ത്ത വയറുകളും മറ്റുമായിരുന്നു. ബഹിരാകാശത്തേക്കയച്ച ആദ്യ അമേരിക്കന്‍ സ്പേസ് സ്റ്റേഷനാണ് സ്കൈലാബ്. 70,000ത്തോളം കിലോഗ്രാം ഭാരമുള്ള കൃത്രിമോപഗ്രഹം സൗരയൂഥത്തിലെ ഗുരുത്വാകര്‍ഷണവ്യതിയാനങ്ങളെക്കുറിച്ചു പഠിക്കാനുള്ളതായിരുന്നു. 1979ല്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച സ്കൈലാബ് കത്തിത്തകര്‍ന്നു. ഇന്ത്യന്‍സമുദ്രത്തിലായിരുന്നു ഇതിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത്.

ബഹിരാകാശ മലിനീകരണം: സുരക്ഷയ്ക്ക് നൂതനമാര്‍ഗങ്ങള്‍
ആര്‍ കെ

ഭൂമിക്കുചുറ്റും മനുഷ്യനിര്‍മിതമായ വസ്തുക്കള്‍കൊണ്ട് ഒരു വലയം താമസിയാതെ രൂപപ്പെടും. അനേകം രാജ്യങ്ങള്‍ സ്വന്തമായി ഉപഗ്രഹം വികസിപ്പിച്ച് ബഹിരാകാശത്തെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അതുപോലെ ഭ്രമണപഥത്തിലെ സ്പേസ് കോളനികള്‍ , പരീക്ഷണശാലകള്‍ എന്നിവയില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ ബഹിരാകാശത്തെ മലിനമാക്കുമെന്നതു തീര്‍ച്ച. അതുകൊണ്ടുതന്നെ സുരക്ഷാമാര്‍ഗങ്ങളെക്കുറിച്ചും ശാസ്ത്രം ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.

പാമരമുള്ള ഉപഗ്രഹങ്ങള്‍

ബഹിരാകാശത്ത് ഭഭീഷണിയുയര്‍ത്തി ചുറ്റുന്ന അവശിഷ്ടങ്ങളെ ഒരു ക്ലീനര്‍ ഉപഗ്രഹത്തെ സ്ഥിരമായി ഭൂമിയുടെ ഭ്രമണപഥത്തില്‍ പ്രതിഷ്ഠിച്ച് അതിന്റെ സഹായത്തോടെ വലിയ അവശിഷ്ടങ്ങളില്‍ ചെറു പ്രൊപ്പല്ലന്റുകള്‍ ഘടിപ്പിച്ച് ഭൂമിയില്‍ സുരക്ഷിതമായ ഇടത്ത് പതിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എന്നാല്‍ ഇതിന് വളരെയധികം സമയം വേണ്ടിവരും. ഇപ്പോഴുള്ള സാങ്കേതികതവച്ച് വര്‍ഷംപ്രതി പത്തില്‍താഴെ വസ്തുക്കളെ മാത്രമേ ഭൂമിയില്‍ പതിപ്പിക്കാനാവു. അല്ലെങ്കില്‍ ഇത്തരം അനേകം ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വിന്യസിക്കേണ്ടിവരും. പാമരംപോലൊന്ന് വിടര്‍ത്തി ഉപഗ്രഹത്തിനും റോക്കറ്റ് അവശിഷ്ടങ്ങള്‍ക്കും പതിയെ അന്തരീക്ഷത്തിലൂടെ തെന്നിയിറങ്ങാനുള്ള ഘടകങ്ങള്‍ വികസിപ്പിച്ചുവരുന്നുണ്ട്.

ലേസര്‍ ചൂല്‍

ഈയിടെ പ്രവര്‍ത്തനം അവസാനിപ്പിച്ച സ്പേസ് ഷട്ടിലില്‍ പലതവണ ബഹിരാകാശത്തുവച്ച് അവശിഷ്ടങ്ങള്‍ ഊക്കോടേ വന്നിടിച്ച് അതിന്റെ പുറം ഭാഗത്തിന് ചെറിയ വിള്ളലുകള്‍ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. വലുപ്പമുള്ള വിള്ളല്‍ വീണാല്‍ പിന്നൊരിക്കലും യാനത്തിന് സുരക്ഷിതമായി ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കാനാവില്ല. അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുമ്പോള്‍തന്നെ ഘര്‍ഷണംമൂലം താപമേറി കത്തിയമരും. ഇതുമൂലമാണ് ബഹിരാകാശയാനങ്ങളുടെ പുന:പ്രവേശം (റീ എന്‍ട്രി) സങ്കീര്‍ണമാകുന്നത്.

കല്‍പ്പന ചൗള സഞ്ചരിച്ച സ്പേസ് ഷട്ടില്‍ കൊളംബിയ റീഎന്‍ട്രിയിലാണ് അപകടത്തില്‍ പ്പെട്ടത്. കെസ്ലര്‍ സിന്‍ഡ്രോംപ്രകാരം ഒരു നിര്‍ണായക സാന്ദ്രതയ്ക്കുമേല്‍ വസ്തുക്കള്‍ പെരുകിയാല്‍ ശൃംഖലാ പ്രവര്‍ത്തനംപോലെ അവശിഷ്ടങ്ങള്‍ തുടര്‍ച്ചയായി കൂട്ടിയിടിച്ച് ഭ്രമണപഥമാകെ ചെറു ശകലങ്ങള്‍കൊണ്ടു നിറയും. പിന്നെ സുരക്ഷിതമായി ബഹിരാകാശയാനങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ക്കും ഭ്രമണപഥത്തിലെത്താനാവില്ല. ഇതിനെ പ്രതിരോധിക്കാന്‍ ലേസര്‍കൊണ്ട് അവശിഷ്ടങ്ങളെ നശിപ്പിക്കാനുള്ള സാങ്കേതികത വികസിപ്പിച്ചുവരുന്നു. ബഹിരാകാശത്തിന്റെ അരികില്‍വരെ എത്തുന്ന യാനങ്ങളില്‍ ലേസര്‍ ഘടിപ്പിച്ച് അവശിഷ്ടങ്ങള്‍ നശിപ്പിക്കുക എന്നതാണ് പദ്ധതി. ഭൂമിയില്‍ സ്ഥാപിച്ച ഉപകരണത്തില്‍നിന്ന് ശക്തമായ ലേസര്‍ പുറപ്പെടുവിച്ച് അവശിഷ്ടങ്ങള്‍ നീക്കംചെയ്യാനും പദ്ധതിയുണ്ട്.

No comments:

Post a Comment