Wednesday, December 26, 2012

സൂര്യപ്രഭ മങ്ങുമോ?

സൂര്യപ്രഭ മങ്ങുമോ?
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി
ലേഖകന്‍ - സാബു ജോസ്

സൂര്യന്‍ ഉദാസീനത കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. പെട്ടെന്നൊന്നും പഴയ ഉശിര് വീണ്ടെടുക്കുമെന്നു തോന്നുന്നുമില്ല. അടുത്ത സൗരചക്രത്തില്‍ - ആ ദശാബ്ദം മുഴുവന്‍ സൂര്യന്റെ മന്ദത തുടരുകയും ചെയ്യും. ഭൂമിയുടെ കാലാവസ്ഥയെയും കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തെയും ഇതു ബാധിക്കുമെന്നുറപ്പാണ്. 2008ല്‍ ഉണ്ടായ സൗരവാതം കഴിഞ്ഞ 60 വര്‍ഷങ്ങളിലുണ്ടായതില്‍ ഏറ്റവും ദുര്‍ബലവും 11 വര്‍ഷത്തെ സൗരചക്രത്തില്‍ ഏറ്റവും കുറഞ്ഞ അക്ടീവ് പോയിന്റുമാണ്. അതിനര്‍ഥം സൂര്യനിലെ ന്യൂക്ലിയര്‍ പ്രവര്‍ത്തനങ്ങള്‍ അസാധാരണമാംവിധം ദുര്‍ബലമാകുന്നുവെന്നാണ്. സൗരകളങ്കങ്ങളുടെ കാര്യത്തിലും ഈ മാറ്റം പ്രകടമാകുന്നുണ്ട്. അവ ഒരു ശിശിരനിദ്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. സൗരചക്രത്തിന്റെ ഉച്ചാവസ്ഥയില്‍ സൗരോപരിതലത്തില്‍നിന്ന് സൗരാന്തരീക്ഷമായ കൊറോണയിലേക്ക് ദ്രവ്യവും ഊര്‍ജവും എടുത്തെറിയപ്പെടാറുണ്ട്. ശക്തമായ ഈ സ്ഫോടനങ്ങള്‍ അരങ്ങേറുന്ന കാലഘട്ടത്തെ സോളാര്‍ മാക്സിമം എന്നാണു പറയുന്നത്. അടുത്ത സോളാര്‍ മാക്സിമം 2013ലാണ് സംഭവിക്കുക. അങ്ങനെ സംഭവിച്ചാല്‍ത്തന്നെ അതീവ ദുര്‍ബലമാകുമെന്നാണ് നാഷണല്‍ സോളാര്‍ ഒബ്സര്‍വേറ്ററിയിലെ ഗവേഷകനായ റിച്ചാര്‍ഡ് ആല്‍ട്രോക് പറയുന്നത്. ഒബ്സര്‍വേറ്ററിയിലെ മറ്റൊരു ശാസ്ത്രജ്ഞനായ വില്യം ലിവിങ്സ്റ്റണിന്റെയും സംഘത്തിന്റെയും പഠനങ്ങളില്‍ സൗരകളങ്കങ്ങള്‍ക്കു കാരണമാകുന്ന കാന്തികക്ഷേത്രങ്ങള്‍ കഴിഞ്ഞ 13 വര്‍ഷങ്ങളായി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ നില തുടരുകയാണെങ്കില്‍ 2022ല്‍ ആരംഭിക്കുന്ന സൗരചക്രത്തില്‍ സൗരകളങ്കങ്ങളുണ്ടാകാത്ത അവസ്ഥയുണ്ടാകും. അതു മാത്രവുമല്ല, സൗരോപരിതലത്തിന്റെ ദൃശ്യമായ ഭാഗത്തിനു കീഴെയുണ്ടാകുന്ന കൊടുങ്കാറ്റുകളുടെ ഘടനയിലും പ്രകടമായ മാറ്റം വരുന്നതായി ഈ സംഘം കണ്ടെത്തിയിട്ടുണ്ട്. സൗരചക്രത്തിന്റെ ഉച്ചാവസ്ഥയില്‍ സൗരകളങ്കങ്ങള്‍ സമൃദ്ധമാവുകയും സൗരോപരിതലത്തില്‍ അതിശക്തമായ പൊട്ടിത്തെറിക്കു കാരണമാവുകയുംചെയ്യും. അപ്പോള്‍ സൂര്യനില്‍നിന്ന് വന്‍തോതില്‍ ഭപ്ലാസ്മ&ൃെൂൗീ; പുറത്തേക്കു പ്രവഹിക്കും. ഇങ്ങനെ പ്രവഹിക്കുന്ന പ്ലാസ്മ കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തെയും വാര്‍ത്താ വിതരണ സംവിധാനങ്ങളെയും വൈദ്യുതിവിതരണ ശൃംഖലകളുടെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. എന്നാല്‍ സൂര്യന്‍ ശാന്തനായി കാണപ്പെടുമ്പോള്‍ ഇങ്ങനെയുള്ള പൊട്ടിത്തെറികള്‍ താരതമ്യേന കുറവാകും. മാത്രവുമല്ല, അവ തമ്മിലുള്ള ഇടവേള ദീര്‍ഘവുമാകും. സൂര്യന്‍ ശാന്തനായിരുന്നാല്‍ അപകടസാധ്യത ഇല്ലെന്നല്ല, അപകടം മറ്റൊരുതരത്തിലാകും സംഭവിക്കുന്നത്. അലസനായ സൂര്യന്‍ സൗരയൂഥത്തിലേക്ക് കൂടുതല്‍ കോസ്മിക് കിരണങ്ങള്‍ പുറപ്പെടുവിക്കാന്‍ കാരണമാകും. ഇത് കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കും. അതുമാത്രമല്ല, ഭൂമിയുടെ കാന്തികവലയത്തിനു വെളിയില്‍ കടക്കുന്ന ബഹിരാകാശ സഞ്ചാരികളുടെ ശരീരകോശങ്ങളുടെ ഘടനയില്‍ വ്യതിയാനം വരുത്തി അര്‍ബുദംപോലെയുള്ള രോഗങ്ങള്‍ക്കു കാരണമാവുകയും ചെയ്യും. സൂര്യന്റെ ശാന്തസ്വഭാവം ഭൂമിയുടെ കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ശാസ്ത്രലോകം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രതിഭാസങ്ങള്‍ ഇതിനു മുമ്പും സംഭവിച്ചിട്ടുണ്ട്. 1645 മുതല്‍ 1715 വരെയുള്ള 70 വര്‍ഷങ്ങളില്‍ സൂര്യബിംബത്തില്‍ സൗരകളങ്കങ്ങളൊന്നുംതന്നെ കാണപ്പെട്ടിരുന്നില്ല. മോണ്ടര്‍ മിനിമം-എന്നാണ് ഈ കാലഘട്ടത്തിനു പറയുന്ന പേര്. ഈ കാലത്താണ് വടക്കന്‍ യൂറോപ്പ് അതിശൈത്യത്തിന്റെ പിടിയിലായത്. അങ്ങനെയൊരു അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രജ്ഞര്‍ക്ക് അഭിപ്രായവ്യത്യാസമുള്ള ഈ കാര്യത്തില്‍ സംശയ ദുരീകരണത്തിനുള്ള സമയമാണിത്. ഒരുകാര്യം ഏറെക്കുറെ ഉറപ്പിച്ചുപറയാം. 2022ല്‍ ആരംഭിക്കുന്ന സൗരചക്രം പതിവിലും ശാന്തമായിരിക്കും. തീര്‍ച്ചയായും ഭൂമിയിലും അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകും.

No comments:

Post a Comment