Tuesday, February 12, 2013

കണികാപരീക്ഷണത്തിന് ഇടവേള

കണികാപരീക്ഷണത്തിന് ഇടവേള

ലേഖകന്‍  : സാബുജോസ്
റിപ്പോര്‍ട്ട് കടപ്പാട് : ദേശാഭിമാനി കിളിവാതില്‍

ലോകത്ത് ഇന്നുവരെ നിര്‍മിക്കപ്പെട്ട ഏറ്റവും ചെലവേറിയ ശാസ്ത്രീയ ഉപകരണമായ, ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ കണികാ ത്വരത്രം- സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി ന് (LHC)- ഇനി അല്‍പം വിശ്രമം. 2013 മാര്‍ച്ചില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന എല്‍എച്ച്സി രണ്ടുവര്‍ഷത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം 2015ല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.

നവീകരണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും എല്‍എച്ച്എസിലെ വൈദ്യുതകാന്തങ്ങളിലും അവയെ പരസ്പരം ബന്ധിപ്പിക്കുന്ന അതിചാലക കേബിള്‍ശൃംഖലയിലുമാണ് നടത്തുന്നത്. നാലുകോടി ഡോളറാണ് രണ്ടുവര്‍ഷത്തെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കു പ്രതീക്ഷിക്കുന്ന ചെലവ്. മാര്‍ച്ചില്‍ അടച്ചുപൂട്ടുന്നതിനു മുമ്പ് പ്രോട്ടോണുകളും ലെഡ് അയോണുകളും ഉപയോഗിച്ചുള്ള നിരവധി കണികാസംഘട്ടനങ്ങള്‍ നടത്തും. 2015ല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് ഈ യന്ത്രത്തിന് ആര്‍ജിക്കാന്‍കഴിയുന്ന ഏറ്റവും ഉയര്‍ന്ന ഊര്‍ജനിലയിലാകും.

2012 ജൂലൈയില്‍ എല്‍എച്ച്സിയില്‍ നടത്തിയ കണികാപരീക്ഷണത്തെത്തുടര്‍ന്നാണ് "ദൈവകണ"മെന്നു വിളിപ്പേരുള്ള ഹിഗ്സ് ബോസോണിന്റെ അസ്തിത്വം തെളിയിക്കപ്പെട്ടത്. കണികാ ഭൗതികത്തിന്റെ മാനക മാതൃകയ്ക്ക് നിവര്‍ന്നുനില്‍ക്കുന്നതിനുള്ള നട്ടെല്ലായിരുന്നു ഈ കണ്ടുപിടിത്തം. 2015ല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ കണികാ ഭൗതികത്തിലെ നിരവധി ദുരൂഹതകളിലേക്ക് വെളിച്ചംവീശുന്ന പരീക്ഷണങ്ങളാകും എല്‍എച്ച്സിയില്‍ നടത്തുന്നത്.

എന്താണ് സംഭവിക്കുന്നത്?

മൗലിക കണങ്ങളായ ക്വാര്‍ക്കുകള്‍കൊണ്ടു നിര്‍മിക്കപ്പെട്ട പ്രതിപ്രവര്‍ത്തനശേഷി കൂടുതലുള്ള കണികകളാണ് ഹാഡ്രോണുകള്‍. പ്രോട്ടോണ്‍, ന്യൂട്രോണ്‍, പയോണ്‍, കയോണ്‍ എന്നിവയെല്ലാം ഹാഡ്രോണുകളാണ്. ഇത്തരം കണികകളെ ഉന്നത ഊര്‍ജനിലയില്‍, പ്രകാശവേഗത്തിന്റെ തൊട്ടടുത്ത് പായിച്ച് കൂട്ടിയിടിപ്പിക്കുകയാണ് ഒരു ഹാഡ്രോണ്‍ കൊളൈഡറില്‍ നടക്കുന്ന പ്രവര്‍ത്തനം. ഇത്തരം കൂട്ടിമുട്ടലുകളില്‍ സൃഷ്ടിക്കുന്ന നിരവധി ദുരൂഹ പ്രതിഭാസങ്ങളും ദുരൂഹ കണികകളും നല്‍കുന്നത് വെറുമൊരു ഗണിതശാസ്ത്ര സിദ്ധാന്തമായ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് നിവര്‍ന്നുനില്‍ക്കാനുള്ള ശാസ്ത്രീയമായ തെളിവുകളാണ്. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ ഫ്രാന്‍സ്-സ്വിറ്റ്സര്‍ലന്‍ഡ് അതിര്‍ത്തിയില്‍ ഭൗമോപരിതലത്തില്‍നിന്ന് 175 മീറ്റര്‍ ആഴത്തിലും 27 കിലോമീറ്റര്‍ ചുറ്റളവിലുമായി സ്ഥാപിച്ച ഭൂഗര്‍ഭകണികാപരീക്ഷണശാലയാണ് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍.

ലോകത്ത് ഇന്നുവരെ നിര്‍മിക്കപ്പെട്ട ഏറ്റവും വലുതും ശക്തവുമായ ഈ കണികാത്വരത്രത്തിന്റെ നിര്‍മാണം 1998ലാണ് ആരംഭിച്ചത്. 2008ല്‍ നിര്‍മാണം പൂര്‍ത്തിയായി. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് ആണ് നിര്‍മാതാക്കള്‍. 1,000 കോടി ഡോളര്‍ നിര്‍മാണച്ചെലവുള്ള എല്‍എച്ച്സിയാണ് മനുഷ്യന്‍ ഇന്നുവരെ നിര്‍മിച്ച ഏറ്റവും ചെലവേറിയതും സങ്കീര്‍ണവുമായ ശാസ്ത്രീയ ഉപകരണം. കണികാ ഭൗതികത്തിലെ നിരവധി സിദ്ധാന്തങ്ങളും പ്രവചനങ്ങളും പരീക്ഷണങ്ങളിലൂടെ തെളിയിക്കുകയാണ് ഈ പരീക്ഷണശാലയുടെ നിര്‍മാണത്തിന്റെ ലക്ഷ്യം. ആറ് ഡിറ്റക്ടറുകളാണ് ഈ പരീക്ഷണശാലയിലുള്ളത്. അറ്റ്ലസ്, ആലിസ്, സിഎംഎസ്, എല്‍എച്ച്സി-ബിഎല്‍എച്ച്സി-എഫ് എന്നിവയാണ് ഈ ഡിറ്റക്ടറുകള്‍. മഹാവിസ്ഫോടനത്തിന്റെ ആദ്യനിമിഷങ്ങള്‍ പരീക്ഷണശാലയില്‍ പുനസൃഷ്ടിക്കുകയാണ് ഈ ഡിറ്റക്ടറുകള്‍ ചെയ്യുന്നത്.

സേണിന്റെ നിയന്ത്രണത്തില്‍ത്തന്നെയുള്ള ലാര്‍ജ് ഇലക്ട്രോണ്‍ പോസിട്രോണ്‍ കൊളൈഡര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 3.5 മീറ്റര്‍ വ്യാസമുള്ള തുരങ്കത്തില്‍ത്തന്നെയാണ് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറും പ്രവര്‍ത്തിക്കുന്നത്. 14 ടെറാ ഇലക്ട്രോണ്‍ വോള്‍ട്ടെന്ന ഉയര്‍ന്ന ഊര്‍ജനിലയില്‍ എല്‍എച്ച്സിയില്‍ കണികാപരീക്ഷണങ്ങള്‍ നടത്താന്‍കഴിയും. 100 രാജ്യങ്ങളില്‍നിന്നായി പതിനായിരത്തില്‍പ്പരം ശാസ്ത്രജ്ഞരാണ് ഇവിടെ വിവിധ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതുകൂടാതെ നൂറുകണക്കിന് പരീക്ഷണശാലകളും സര്‍വകലാശാലകളും സേണുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.

ഇന്ത്യയുള്‍പ്പെടെ നിരവധി രാഷ്ട്രങ്ങളുടെ സഹകരണത്തോടെയാണ് ഈ പരീക്ഷണശാലയിലെ ശാസ്ത്രീയ ഉപകരണങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. 36 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 170 കംപ്യൂട്ടിങ് കേന്ദ്രങ്ങളുടെ ശൃംഖലവഴിയാണ് ഇതിലെ കണികാപരീക്ഷണങ്ങളുടെ വിവരങ്ങള്‍ അപഗ്രഥിക്കുന്നത്. 2012വരെ 30 ട്രില്യണ്‍ കണികാസംഘട്ടനങ്ങളുടെ വിവരങ്ങള്‍ എല്‍എച്ച്സി പുറത്തുവിട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കംപ്യൂട്ടിങ് ഗ്രിഡും എല്‍എച്ച്സിയുടേതാണ്. ഓരോ വര്‍ഷവും 25 പെറ്റ ബൈറ്റ്സ് ഡാറ്റകളാണ് ഈ കംപ്യൂട്ടര്‍ശൃംഖല പുറത്തുവിടുന്നത്.

2008 സെപ്തംബറിലാണ് എല്‍എച്ച്സി പ്രവര്‍ത്തനം ആരംഭിക്കുന്നത്. എന്നാല്‍, കണികാത്വരത്രത്തിലെ വൈദ്യുതകാന്തങ്ങള്‍ക്കുണ്ടായ തകരാറുകാരണം ഒമ്പതുദിവസത്തിനുശേഷം പ്രവര്‍ത്തനം നിര്‍ത്തിവച്ചു. തകരാറുകള്‍ പരിഹരിച്ച് 2009 നവംബര്‍ 20ന് വീണ്ടും പ്രവര്‍ത്തനമാരംഭിച്ച എല്‍എച്ച്സിയില്‍ 450 ഏലഢ ഊര്‍ജനിലയിലുള്ള പ്രോട്ടോണ്‍-പ്രോട്ടോണ്‍ കണികാ സംഘട്ടനമാണ് ആദ്യം നടത്തിയത്. പിന്നീട് 2010 മാര്‍ച്ച് 30ന് നടത്തിയ കണികാസംഘട്ടനം 3.5 ഊര്‍ജനിലയിലായിരുന്നു.

ലോകത്ത് ഇന്നുവരെ നടത്തിയ ഏറ്റവും ഉയര്‍ന്ന ഊര്‍ജനിലയിലുള്ള കണികാപരീക്ഷണമായിരുന്നു അത്. തുടര്‍ന്നു നടത്തിയ നിരവധി കണികാപരീക്ഷണങ്ങള്‍ക്കൊടുവിലാണ് 2012 ജൂലൈയില്‍ ഹിഗ്സ് ബോസോണിന്റെ അസ്തിത്വം തെളിയിക്കപ്പെടുന്നത്. അതേത്തുടര്‍ന്ന് 2012 നവംബറില്‍ നടത്തിയ ലെഡ് അയോണുകള്‍ ഉപയോഗിച്ചുള്ള കണികാസംഘട്ടനത്തിലൂടെ ക്വാര്‍ക്-ഗ്ലുവോണ്‍ പ്ലാസ്മയെന്ന, മനുഷ്യസാധ്യമായ ഏറ്റവും ഉയര്‍ന്ന താപനിലയിലുള്ള ദ്രവ്യരൂപം സൃഷ്ടിക്കപ്പെട്ടു. മഹാവിസ്ഫോടനത്തിനുശേഷം രൂപപ്പെട്ട ആദ്യദ്രവ്യം ക്വാര്‍ക്-ഗ്ലുവോണ്‍ പ്ലാസ്മാ രൂപത്തിലാണ്. ഡിസംബറില്‍ നടത്തിയ പരീക്ഷണം ശ്യാമദ്രവ്യ കണികകളെക്കുറിച്ച് നിലവിലുള്ള ഏറ്റവും വിശ്വസനീയമായ സിദ്ധാന്തമായ സൂപ്പര്‍സിമട്രിയുടെ തകര്‍ച്ചയ്ക്കും കാരണമായി.

No comments:

Post a Comment