Thursday, October 31, 2013

ഒടുവില്‍ ഹിഗ്ഗ്സ് കണത്തിന് പുരസ്കാരം

ഒടുവില്‍ ഹിഗ്ഗ്സ് കണത്തിന് പുരസ്കാരം 

റിപ്പോര്‍ട്ട് കടപ്പാട് :  ഡോ. എന്‍ ഷാജി, ദേശാഭിമാനി കിളിവാതില്‍

2013ലെ ഊര്‍ജതന്ത്ര നൊബേല്‍ പുരസ്കാരം പ്രതീക്ഷിച്ചപോലെ ഹിഗ്ഗ്സ് കണത്തിന്റെ ഉപജ്ഞാതാക്കള്‍ക്കു ലഭിച്ചു. നാശംപിടിച്ച കണം എന്ന കുപ്രസിദ്ധിയും "ദൈവകണ"മെന്ന പ്രസിദ്ധിയും നേടിയ ഈ കണത്തെ കണ്ടെത്തിയത് അരനൂറ്റാണ്ടായി നടത്തിയ ശ്രമത്തിനൊടുവിലാണ്. ഈ കണത്തിന്റെ അസ്തിത്വം 1964ല്‍ പ്രവചിച്ച പീറ്റര്‍ ഹിഗ്ഗ്സ് എന്ന ബ്രിട്ടീഷുകാരനും ഫ്രാന്‍സോ ആംഗ്ലെര്‍ എന്ന ബല്‍ജിയംകാരനും ഇത്തവണത്തെ നൊബേല്‍ പുരസ്കാരം വീതംവയ്ക്കുകയാണ്. പീറ്റര്‍ ഹിഗ്ഗ്സ് എഴുതിയ ഒന്നരപ്പേജ് മാത്രം വലുപ്പമുള്ള ഗവേഷണ പേപ്പറിലാണ് ഒരു പുതിയ കണത്തെ പ്രവചിച്ചിരുന്നത്. ഈ പേപ്പറിനെ അടിസ്ഥാനമാക്കി മൂവായിരത്തിലധികം ഗവേഷണ പ്രബന്ധങ്ങള്‍ പിന്നീടു വന്നിട്ടുണ്ട്. ആംഗ്ലെറാകട്ടെ സുഹൃത്ത് റോബെര്‍ട്ട് ബ്രൗട്ടിനൊപ്പമാണ് ഈ ആശയം അവതരിപ്പിച്ചത്.

2011ല്‍ റോബെര്‍ട്ട് ബ്രൗട്ട് അന്തരിച്ചതിനാല്‍ നൊബേല്‍ പുരസ്കാരം ലഭിക്കാതെ പോയി. ഇവരുടെ ഗവേഷണ പേപ്പര്‍ രണ്ടരപ്പേജ് മാത്രം വലുപ്പമുള്ളതായിരുന്നു. രണ്ടും പ്രസിദ്ധീകരിച്ചത് ഫിസിക്കല്‍ റിവ്യു ലെറ്റേഴ്സ് എന്ന പ്രസിദ്ധീകരണത്തിലായിരുന്നു. ഇന്നു പൊതുവേ അംഗീകരിക്കപ്പെട്ട മഹാസ്ഫോടന സിദ്ധാന്തം അനുസരിച്ച് പ്രപഞ്ചം ഏതാണ്ട് 1382 കോടി വര്‍ഷംമുമ്പ് ഉണ്ടായി. അതോടൊപ്പം ഉണ്ടായ ഏതാനും ഇനം മൗലികകണങ്ങളില്‍നിന്നാണ് ഈ പ്രപഞ്ചത്തില്‍ കാണുന്ന സകലമാന വസ്തുക്കളും ഉണ്ടായത്. ഇതിലെ ഘടകകണങ്ങള്‍ക്കെല്ലാം ദ്രവ്യമാനം (മാസ്, പിണ്ഡം) ലഭിക്കുന്നത് ആ കണങ്ങളും ഹിഗ്ഗ്സ് ഫീല്‍ഡും തമ്മിലുള്ള പ്രതിപ്രവര്‍ത്തനംവഴിയാണ്. ഇലക്ട്രിക് ഫീല്‍ഡ്, മാഗ്നറ്റിക് ഫീല്‍ഡ് എന്നൊക്കെ പറയുന്ന വിധത്തില്‍ പ്രപഞ്ചം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ഫീല്‍ഡാണ് ശാസ്ത്രജ്ഞര്‍ വിഭാവനം ചെയ്തത്. അതിന് പിന്നീട് ഹിഗ്ഗ്സ് ഫീല്‍ഡ് എന്ന പേരു വീണു. അങ്ങനെയൊരു ഫീല്‍ഡ് ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട ഒരു കണംകൂടി ഉണ്ടാകണം. അത് ബോസോണ്‍ വിഭാഗത്തില്‍പ്പെടുന്ന കണമാകും എന്നവര്‍ പറഞ്ഞുവച്ചു. ഇന്ത്യക്കാരനായ സത്യേന്ദ്രനാഥ ബോസിന്റെ ചില സിദ്ധാന്തങ്ങള്‍ അനുസരിക്കുന്ന കണങ്ങളെയാണ് പൊതുവേ ബോസോണുകള്‍ എന്നു പറയുന്നത്. ഹിഗ്ഗ്സ് കണത്തെ അല്ലെങ്കില്‍ ഹിഗ്ഗ്സ് ബോസോണിനെ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ പാടുപെടാന്‍ തുടങ്ങിയിട്ട് ദശകങ്ങളായി.

ഇതിനിടെ, ഹിഗ്ഗ്സിന്റെ ആശയത്തെ കടംകൊണ്ട് ഗ്ലാഷോ, വെയ്ന്‍ബെര്‍ഗ്, സലാം എന്നീ ശാസ്ത്രജ്ഞര്‍ കൊണ്ടുവന്ന ഏകീകൃത ഫീല്‍ഡ് സിദ്ധാന്തം പൊതുവെ അംഗീകരിക്കപ്പെട്ടു. ആ സിദ്ധാന്തം പ്രവചിച്ച മൂന്നിനം കണങ്ങളെ റബ്ബിയ, സൈമണ്‍ എന്നീ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണഫലമായി കണ്ടെത്തുകയും ചെയ്തു. ഈ അഞ്ചുപേര്‍ക്കും 1979ലും 1984ലുമായി നൊബേല്‍ പുരസ്കാരം ലഭിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴൊന്നും ഹിഗ്ഗ്സ് കണത്തെ കണ്ടെത്താനായില്ല. ഒടുവില്‍ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ കൂട്ടായ യത്നംവഴി യൂറോപ്പിലെ ഫ്രാന്‍സ്-സ്വിറ്റ്സര്‍ലന്‍ഡ് അതിര്‍ത്തിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ എന്ന പടുകൂറ്റന്‍ പരീക്ഷണസംവിധാനം ഒരുങ്ങിയതോടെ ഹിഗ്ഗ്സ് കണത്തെ കണ്ടെത്തിയേക്കുമെന്ന പ്രതീക്ഷ ഉണര്‍ന്നു. ഒടുവില്‍ 2012 ജൂലൈ നാലിന് ഒരു പുതിയ കണത്തെ സംബന്ധിച്ച വാര്‍ത്ത ലോകമെമ്പാടും പ്രതീക്ഷ ഉണര്‍ത്തി. ഒടുവില്‍ 2013 ജനുവരിയില്‍ അത് ഹിഗ്ഗ്സ് കണംതന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഒടുവിലിതാ നൊബേല്‍ പുരസ്കാരവും തേടിയെത്തി. 

(എറണാകുളം മഹാരാജാസ് കോളേജ് ഫിസിക്സ് പ്രൊഫസറാണ് ലേഖകന്‍)

No comments:

Post a Comment