Thursday, October 31, 2013

ഐസോണ്‍ വാല്‍നക്ഷത്രം

ഐസോണ്‍ വാല്‍നക്ഷത്രം 



വാനനിരീക്ഷകര്‍ക്കായി ഒക്ടോബര്‍ അവസാനവാരം ഒരു അതിഥിയെ കാത്തുവയ്ക്കുന്നുണ്ട്- "ഐസോണ്‍" വാല്‍നക്ഷത്രം! ആകാശത്ത് ഒരു വാല്‍നക്ഷത്രത്തെ കാണാനാവുന്നത് ചെറിയ കാര്യമല്ല. ഒക്ടോബര്‍ അവസാനത്തോടെ ദൂരദര്‍ശിനിയിലൂടെയും അതിനുശേഷം നവംബര്‍ അവസാനവാരംമുതല്‍ ഡിസംബര്‍ ആദ്യ ആഴ്ചവരെ നഗ്നനേത്രംകൊണ്ടും ഈ ആകാശവിസ്മയത്തെ നേരില്‍ കാണാം. സൂര്യനെ ലക്ഷ്യമാക്കിയാണ് ഈ വാല്‍നക്ഷത്രം വരുന്നത്. 2012 സെപ്തംബര്‍ 21ന് രണ്ട് റഷ്യന്‍ ശാസ്ത്രജ്ഞരാണ് ഇങ്ങനെയൊരു വാല്‍നക്ഷത്രം സൂര്യനെ ലക്ഷ്യമാക്കി വരുന്നതായി കണ്ടെത്തിയത്. എന്നല്‍ അത് ഒരു വാല്‍നക്ഷത്രമാണോ എന്ന് തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതിനാല്‍, എല്ലാ വാല്‍നക്ഷത്രങ്ങളും അവയെ കണ്ടുപിടിച്ച ആളുകളുടെ പേരില്‍ അറിയപ്പെടുന്ന പതിവ് "ഐസോണ്‍" വാല്‍നക്ഷത്രം തെറ്റിച്ചു. പിന്നീട് വാല്‍നക്ഷത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍, അതിന്റെ കണ്ടെത്തലിന് അവസരമൊരുക്കിയ ദൂരദര്‍ശിനിയുടെ പേരിന്റെ ചുരുക്കരൂപമാണ് അതിനു നല്‍കപ്പെട്ടത്. അതായിരുന്നു "ഐസോണ്‍". ഇന്റര്‍നാഷണല്‍ സയന്റിഫിക് ഒപ്റ്റിക്കല്‍ നെറ്റ്വര്‍ക്ക് .

2012 സെപ്തംബര്‍ 21ന് ആദ്യം കണ്ടെത്തുമ്പോള്‍, "ഐസോണ്‍" വ്യാഴത്തിന്റെ ഭ്രമണപഥത്തിനും അപ്പുറമായിരുന്നു. വേഗം കൂടിക്കൂടി വരുന്നതരത്തിലാണ് സൂര്യന്റെ നേരെയുള്ള ഈ വാല്‍നക്ഷത്രത്തിന്റെ സഞ്ചാരം. സൂര്യന്റെ ആകര്‍ഷണശക്തിക്ക് അടിപ്പെട്ടു സഞ്ചരിക്കുന്നതുകൊണ്ടാണ് വേഗം കൂടിവരുന്നത്. വേഗംകൂടുന്നതനുസരിച്ച് ചെറിയൊരു വാലും "ഐസോണി"ന് മുളച്ചിട്ടുണ്ട്. വളര്‍ന്നു നീളുന്ന തരത്തിലുള്ള ഈ വാല്‍ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ നീണ്ടതാവും. നീണ്ടത് എന്നുപറഞ്ഞാല്‍, അതിന്റെ നീളം അനേകം കോടി കിലോമീറ്റര്‍വരെയാവാം. ഈ ആഗസ്തില്‍ നടത്തിയ നിരീക്ഷണം അനുസരിച്ച്, ഈ വാല്‍നക്ഷത്രം സൂര്യനില്‍നിന്ന് 32 കോടി കിലോമീറ്റര്‍ അകലെയാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് അത് ചൊവ്വയുടെ അടുത്തുകൂടി കടന്നുപോയി. നവംബര്‍ 28നാണ് സൂര്യന് ഏറ്റവും അടുത്തെത്തുന്നത്- 18.6 ലക്ഷം കിലോമീറ്റര്‍ അടുത്ത്. സൂര്യനെ സമീപിക്കുന്നതോടെ വേഗം കുറയുന്ന "ഐസോണ്‍", കുറച്ചു മുന്നോട്ടുപോവുമെങ്കിലും സൂര്യനെ ചുറ്റി തിരിച്ചുവരും. ആ തിരിച്ചുവരവിന്റെ സമയത്താണ് ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്നത്. അടുത്തെത്തുന്നു എന്നു പറയാമെങ്കിലും ഇതത്ര അടുത്തുമല്ല. ഭൂമിയില്‍നിന്ന് ആറരക്കോടിയില്‍പ്പരം കിലോമീറ്റര്‍ അകലത്തുകൂടിയാകും "ഐസോണ്‍" കടന്നുപോവുന്നത്. ഡിസംബര്‍ 26നാവും ഇത്. എങ്കിലും ദൂരദര്‍ശിനി ഉപയോഗിച്ചാല്‍, ഒക്ടോബര്‍ അവസാനംമുതല്‍"ഐസോണി"നെ കാണാം.

"ഐസോണി"നെക്കുറിച്ച് പല വാര്‍ത്തകളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്ന്, അത് നിശാകാശത്തില്‍ പൂര്‍ണചന്ദ്രന്റെ പ്രകാശത്തെക്കാള്‍ അധികരിച്ച് പ്രകാശിക്കുമെന്നാണ്! ഇക്കാരണത്താല്‍ "ഈ നൂറ്റാണ്ടിലെ വാല്‍നക്ഷത്രം" എന്ന് ചിലര്‍ "ഐസോണി"നെ വിശേഷിപ്പിക്കുന്നു. എന്നാല്‍, ഇതു ശരിയല്ലെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായം. ഒന്നാമതായി സൂര്യനു സമീപമെത്തുമ്പോള്‍, വാല്‍നക്ഷത്രം അടക്കമുള്ള എന്തിന്റെയും തിളക്കം എത്രമാത്രമാകുമെന്ന് മുന്‍കൂട്ടി പറയുക സാധ്യമല്ല. പ്രകാശത്തിന്റെ "പുരോദിശാ വിസരണം" കാരണമാണ് തിളക്കത്തില്‍ മാറ്റം ഉണ്ടാവുന്നത്. എങ്കിലും, തിളക്കത്തിന്റെ അളവ് ("മാഗ്നിറ്റ്യൂഡ്" - എന്നാണ് ഇത് അറിയപ്പെടുന്നത്) -3 മുതല്‍ -5 വരെ ആകാമെന്ന് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.

ചന്ദ്രന്റെ അത്രത്തോളമില്ലെങ്കിലും, ഇത് ശുക്രന്റെ തിളക്കത്തോളമെത്തും. "ഐസോണി"ന്റെ മറ്റൊരു പ്രത്യേകത, അതിന് 1680ല്‍ വന്നെത്തിയ, തിളക്കത്തിലൂടെ ലോകപ്രശസ്തി നേടിയ മറ്റൊരു വാല്‍നക്ഷത്രവുമായുള്ള സാമ്യങ്ങളാണ്. തിളക്കം കൂടുതലായിരുന്നെങ്കിലും, 1680ലെ വാല്‍നക്ഷത്രത്തിന്റെ സഞ്ചാരദിശയും ഐസോണിന്റെ സഞ്ചാരദിശയും ഒന്നായിരുന്നുവെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ കരുതുന്നു. അതേസമയം, "ഐസോണ്‍" ഒരു "മരിക്കുന്ന വാല്‍നക്ഷത്ര"മാണെന്നു കരുതുന്നവരുമുണ്ട്. കാരണം 2013 ജനുവരിമുതല്‍ 2013 സെപ്തംബര്‍ അവസാനംവരെയുള്ള നിരീക്ഷണത്തിനിടയില്‍, ഒരിക്കലും "ഐസോണി"ന്റെ തിളക്കം കൂടിയിട്ടില്ല. അത് സ്ഥിരമായി നില്‍ക്കുകയാണ്. വാല്‍നക്ഷത്രങ്ങളുടെ കാര്യത്തില്‍ ഇത് പുതുമയാണ്. ഇതിനൊക്കെയും വിശദീകരണം കണ്ടെത്താന്‍ "ആളിങ്ങെത്തട്ടെ" എന്ന ആശ്വാസവചനവുമായി കാത്തിരിക്കുകയാണ് ലോകമെമ്പാടുള്ള വാനനിരീക്ഷകരും ജ്യോതിശാസ്ത്രജ്ഞരും.

എന്താണ് വാല്‍നക്ഷത്രം?

"നീണ്ട തലമുടിയുള്ള നക്ഷത്രം" എന്ന് അര്‍ഥംവരുന്ന ഗ്രീക്പദമായ "കോമെറ്റെസ്" എന്നതില്‍നിന്നുമാണ് ഇംഗ്ലീഷിലെ "കോമെറ്റ്" എന്ന വാക്കിന്റെ ഉത്ഭവം. ഇതിന്റെ മലയാള വിവര്‍ത്തനമാണ് "വാല്‍നക്ഷത്രം".വാല്‍നക്ഷത്രത്തിന് രണ്ടു ഭാഗങ്ങളുണ്ട്. "തലയും" "വാലും". അടിസ്ഥാനപരമായി മഞ്ഞുകട്ടകളാണ് എല്ലാ വാല്‍നക്ഷത്രങ്ങളും. സൂര്യന്റെ ചൂടേല്‍ക്കുമ്പോള്‍ ഈ മഞ്ഞ് ഉരുകിത്തുടങ്ങും. അതോടൊപ്പം സൂര്യനില്‍നിന്നു പുറപ്പെടുന്ന "സൗരവാത" ത്തിലടങ്ങിയിരിക്കുന്ന പ്രോട്ടോണുകള്‍ ജലതന്മാത്രയുമായി കൂട്ടിയിടിച്ച്, അവയിലെ ഹൈഡ്രജന്‍ ആറ്റങ്ങളെ തട്ടിക്കളയും. ഈ സ്വതന്ത്ര ഹൈഡ്രജനും ബാക്കിയാവുന്ന "ഹൈഡ്രോക്സില്‍" ആയോണും ജലബാഷ്പവും ചേര്‍ന്ന്, "വാല്‍നക്ഷത്ര"ത്തിന് ഒരു വലിയ "തല" രൂപപ്പെടും. ഇതാണ് "കോമ" ). ഇതിന്റെ ഒരംശം കാറ്റില്‍പറക്കുന്ന ഒരു പട്ടത്തിന്റെ വാലെന്നപോലെ പിന്നിലേക്കു നീളും. ഇതാണ് വാല്‍നക്ഷത്രത്തിന്റെ "വാല്‍" ആയി മാറുന്നത്. സൂര്യനോട് അടുക്കുന്തോറും തലയും വാലും വലുതായിവരും.

ചരിത്രത്തിലെ പ്രധാന വാല്‍നക്ഷത്രങ്ങള്‍

(1) ഹാലിയുടെ വാല്‍നക്ഷത്രം : 75 വര്‍ഷത്തിനുള്ളില്‍ മടങ്ങിയെത്തുന്ന വാല്‍നക്ഷത്രമാണിത്. 2061ലാകും ഇത് വീണ്ടും ഭൂമിയുടെ അടുത്തെത്തുന്നത്.

(2) 1680ലെ വാല്‍നക്ഷത്രം : ഐസക് ന്യൂട്ടണ്‍, ഈ വാല്‍നക്ഷത്രത്തിന്റെ ചലനത്തെ അടിസ്ഥാനമാക്കിയാണ് കെപ്ലറുടെ ചലനനിയമങ്ങള്‍ ശരിയാണെന്നു തെളിയിച്ചത്.

(3) 1882ലെ "സെപ്തംബര്‍ വാല്‍നക്ഷത്രം" പകല്‍വെളിച്ചത്തില്‍ കാണാവുന്ന വാല്‍നക്ഷത്രം.

(4) 1910ലെ "വാല്‍നക്ഷത്രം" ): "ഹാലിയുടെ വാല്‍നക്ഷത്ര"മെന്നു തെറ്റിദ്ധരിക്കപ്പെട്ട വാല്‍നക്ഷത്രം.

(5) 1994ലെ "ഷൂമാക്കെര്‍ ലെവി" വാല്‍നക്ഷത്രം : വ്യാഴത്തില്‍ ഇടിച്ചതിലൂടെ ശ്രദ്ധേയമായിത്തീര്‍ന്ന വാല്‍നക്ഷത്രം.

(6) 2011ലെ "ലൗജോയ്" : പകല്‍സമയത്തും കാണാന്‍കഴിയുമായിരുന്ന വാല്‍നക്ഷത്രം. 2011 നവംബറില്‍ ദൃശ്യമായി.

No comments:

Post a Comment