Thursday, November 21, 2013

MAVEN Spacecraft

ചൊവ്വയിലെ മീഥേന്‍ 
റിപ്പോര്‍ട്ട് കടപ്പാട് - എന്‍.എസ് അരുണ്‍കുമാര്‍, ദേശാഭിമാനി കിളിവാതില്‍ 21.11.2013

ഇന്ന് നമ്മള്‍ കാണുന്ന ചൊവ്വ, ഒരു "ശ്മശാനഭൂമി"യാണോ? എന്നുവെച്ചാല്‍ മുമ്പെങ്ങോ ഒരു നാഗരികതയും സംസ്കാരവും നിലനിന്ന ഒരു ഭൂമി? കാലാന്തരത്തിലെങ്ങോ, ജീവന്റെ നിലനില്‍പ്പ് അസാധ്യമായിത്തീര്‍ന്നതിനെത്തുടര്‍ന്ന് എല്ലാം തകര്‍ന്നടിഞ്ഞ്, നശിച്ച്, വെണ്ണീറായിപ്പോയ ഭൂമി? എങ്കില്‍ അന്നത്തെ ജീവാംശത്തിന്റെ ബാക്കിയായി എന്തെങ്കിലും, ഒരു ചെറിയ സൂചനയെങ്കിലും അവിടെ അവശേഷിച്ചിട്ടുണ്ടാവില്ലേ? ഇതൊന്നും ഭാവനയില്‍ മാത്രം അടിയുറയ്ക്കുന്ന ചോദ്യങ്ങളല്ല. വളരെകാലംമുമ്പ്, അതായത്, ഇന്നേയ്ക്ക് 4000 ദശലക്ഷം വര്‍ഷംമുമ്പ്, ചൊവ്വയ്ക്ക് ഭൂമിയുടേതുപോലെയുള്ള കട്ടിയുള്ള ഒരു അന്തരീക്ഷം ഉണ്ടായിരുന്നുവത്രെ. അന്തരീക്ഷം മാത്രമല്ല, ദ്രാവകരൂപത്തിലുള്ള ജലവും. അത് ചൊവ്വയുടെ പ്രതലത്തിലൂടെ ഒഴുകിയിരുന്നു, നദികള്‍പോലെ. ഒരുപക്ഷേ, കെട്ടിക്കിടന്നിട്ടുണ്ടാവാം, തടാകംപോലെ, സമുദ്രംപോലെ. ജലമുണ്ടെങ്കില്‍ ജീവനുമുണ്ടാവാമെന്നാണ്. കാരണം, ഭൂമിയില്‍ അങ്ങനെയായിരുന്നല്ലോ. കടലിലാണല്ലോ സൂക്ഷ്മജീവികളെപ്പോലെ ജീവന്‍ ഉത്ഭവിക്കുകയും പിന്നീടത് കരയിലേക്കു പടരുകയും ചെയ്തത്.

എന്നാലിപ്പോള്‍ ചൊവ്വയില്‍ ജലമില്ല. തീരെ നേര്‍ത്തതെന്നു പറയാമെങ്കിലും പറയത്തക്ക അന്തരീക്ഷമില്ല. ഇതിനിടയ്ക്ക് എന്താണ് സംഭവിച്ചത്? ചൊവ്വയിലെ ജലമെല്ലാം എങ്ങോട്ടുപോയി? ഇതേക്കുറിച്ചെല്ലാം പഠിക്കാനാണ് ഇന്ത്യയുടെ മംഗള്‍യാന്‍ അയച്ചതും നാസയുടെ "മാവെന്‍" പുറപ്പെട്ടതും. ചൊവ്വയുടെ ഉപരിതലത്തില്‍നിന്ന് ജലം നഷ്ടമായതെങ്ങനെ? അത് ബാഷ്പരൂപത്തിലാണോ നഷ്ടമായത്? ചൊവ്വയുടെ അന്തരീക്ഷത്തിന് എന്തെങ്കിലും തരത്തിലുള്ള പരിണാമം സംഭവിച്ചിട്ടുണ്ടോ? ഇതൊക്കെയാണ് അന്വേഷിക്കുന്നത്.

ശാസ്ത്രജ്ഞര്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ട പ്രബലമായ ഒരു സിദ്ധാന്തം അനുസരിച്ച്, ചൊവ്വയിലെ അന്തരീക്ഷത്തിന്റെ രൂപവും ഭാവവും മാറ്റിമറിച്ചത്, ചൊവ്വയുടെ കാന്തികമണ്ഡലത്തിനുണ്ടായ ബലക്ഷയമാണ്. കാന്തികമണ്ഡലത്തിന്റെ ശക്തിക്ഷയിപ്പിച്ചതാകട്ടെ, ചൊവ്വയില്‍ നിരന്തരമായി വന്നടിച്ചുകൊണ്ടിരിക്കുന്ന "സൗരവാത" ങ്ങളുടെ പ്രഭാവവും. മണിക്കൂറില്‍, ദശലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചാര്‍ജിതകണങ്ങളുടെ പ്രവാഹമാണ് "സൗരവാതങ്ങള്‍". കാന്തികശക്തി ക്ഷയിച്ചുതുടങ്ങി, 30 ദശലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍, ജലം നഷ്ടപ്പെട്ട് ചൊവ്വ ഇന്നു കാണുന്നതരത്തിലുള്ള ഒരു ഊഷരഭൂമി ആയെന്നാണ് കരുതുന്നത്. ജലം നഷ്ടപ്പെട്ടതോടെ ജീവനും അപ്രത്യക്ഷമായിരിക്കണം. ഇതിനൊക്കെയും വേണ്ടിവന്ന സമയമാണത്രെ 30 ദശലക്ഷം വര്‍ഷം!

അതായത് വിപരീതദശയിലുള്ള ഈ പരിണാമത്തില്‍. പക്ഷേ, അങ്ങനെയെങ്കില്‍ ഒന്നുണ്ട്, ആ പ്രവര്‍ത്തനങ്ങള്‍, അതായത് കാന്തികമണ്ഡലത്തിന്റെ ശക്തിക്ഷയിക്കലും ജലത്തിന്റെ അപ്രത്യക്ഷമാവലും ഇപ്പോഴും തുടരുന്നുണ്ടാവണം. ഇതു കണ്ടെത്തുക, അല്ലെങ്കില്‍ ഈ സിദ്ധാന്തം ശരിയാണോ എന്നു പരിശോധിക്കുകയാണ് "മാവെന്‍" ദൗത്യത്തിന്റെ ലക്ഷ്യം. ഇന്ത്യയുടെ മംഗള്‍യാന്റെ മീഥേന്‍ സെന്‍സര്‍ ഫോര്‍ മാഴ്സ് എന്ന ഉപകരണം ചൊവ്വയിലെ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യവും അതിന്റെ സ്രോതസ്സുകളും പഠനവിധേയമാക്കും. ഇതുവഴി കഴിഞ്ഞകാലത്ത് ചൊവ്വയില്‍ മൈക്രോബുകള്‍ ഉണ്ടായിരുന്നതിനെക്കുറിച്ചുള്ള വിവരം ലഭിക്കും.

മെഥനോജന്‍ എന്ന സൂക്ഷ്മജീവികളാണ് മീഥേന്‍ പുറപ്പെടുവിക്കുക. "നാസ"യുടെതന്നെ മുന്‍ ചൊവ്വാദൗത്യങ്ങളിലൊന്നായ "മാര്‍സ് ഗ്ലോബല്‍ സര്‍വേയര്‍", ചൊവ്വയുടെ കാന്തികമണ്ഡലത്തിന്റെ ശക്തികുറയുന്നത് ഇപ്പോഴും തുടരുന്നതായി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കാന്തികമണ്ഡലത്തിന്റെ ശക്തി കുറഞ്ഞുവരുന്നതിന്റെ തോതും "മാര്‍സ് ഗ്ലോബല്‍ സര്‍വേയര്‍" കണ്ടെത്തിയിരുന്നു. ഇതു മുന്‍നിര്‍ത്തിയുള്ള കണക്കുകൂട്ടലിലൂടെയാണ് ഇന്നേയ്ക്കും 4000 ദശലക്ഷം വര്‍ഷംമുമ്പ്, ചൊവ്വ മറ്റൊരു "ഭൂമി"യായിരുന്നുവെന്ന സങ്കല്‍പ്പനം ശാസ്ത്രജ്ഞര്‍ അവതരിപ്പിക്കുന്നത്. ഇതു ശരിയാണോ എന്ന് ഉറപ്പിക്കുക മാത്രമാണ് "മാവെന്‍" ദൗത്യത്തിന്റെ ജോലി. ഇതിനായി ആറ് നിരീക്ഷണോപകരണങ്ങള്‍ "മാവെനി"ല്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ കൂട്ടത്തില്‍പ്പെടാതെ വേറിട്ടുനില്‍ക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഉപകരണവും "മാവെനി"ലുണ്ട്. "ചൊവ്വയിലെ ജീവന്റെ കൈയൊപ്പ്" എന്നു വിശേഷിപ്പിക്കുന്ന മീഥേന്‍ വാതകം, യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ഒരു സൂചകംതന്നെയാണോ എന്നു വ്യക്തമായി തിരിച്ചറിയുകയാണ് എന്‍ജിഐഎംഎസ് എന്ന് പേരുള്ള ഈ ഉപകരണത്തിന്റെ ജോലി.

"മാവെന്‍" - മംഗള്‍യാനി "നു കൂട്ട്...

ചൊവ്വയുടെ ഉപരിതലത്തിലിറങ്ങാതെ, ചൊവ്വയെ ചുറ്റിസഞ്ചരിക്കുന്ന ഒരു "ഓര്‍ബിറ്റര്‍" ആണ് "മാവെന്‍" . ഇക്കാര്യത്തില്‍, ഇത് ഇന്ത്യയുടെ "മംഗള്‍യാനി"നു സമാനമാണ്. "മംഗള്‍യാനും" ഒരു "ഓര്‍ബിറ്റര്‍" ആണ്. 2014 സെപ്തംബര്‍ 22നാണ് "മാവെന്‍" ചൊവ്വയുടെ അടുത്തെത്തുക. നിലവിലുള്ള കണക്കുകൂട്ടല്‍ അനുസരിച്ച്, "മംഗള്‍യാന്‍" ചൊവ്വയുടെ അടുത്തുള്ള ഒരു സ്ഥിരം ഭ്രമണപഥത്തിലേക്ക് സ്വയം അവരോധിക്കുന്നത് 2014 സെപ്തംബര്‍ 24 നാകും. "ഓട്ടമത്സര"ത്തില്‍ ആദ്യമെത്തുന്നത് "മാവെന്‍" ആകുമെന്ന് പറയാമെങ്കിലും ഇങ്ങനെ സംഭവിക്കുന്നത് ഇന്ത്യക്ക് ഗുണകരമാവുമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. "മാവെന്‍" ദൗത്യത്തിന്റെ യാത്ര നിരീക്ഷിക്കുന്നതിനായി "നാസ" ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ മംഗള്‍യാനിന്റെ യാത്രയ്ക്കും പ്രയോജനപ്പെടുത്താന്‍ ഔദ്യോഗികമായിത്തന്നെ ധാരണയായിട്ടുണ്ട്. മാത്രമല്ല, "മാവെന്‍" നിരീക്ഷിക്കുന്ന വിവരങ്ങളും "മംഗള്‍യാനി"നു കൈമാറാന്‍ വ്യവസ്ഥയുണ്ട്. "മംഗള്‍യാന്‍" മീഥേന്‍ ഉണ്ടോ ഇല്ലയോ എന്നതു മാത്രമേ പഠിക്കുന്നുള്ളു എന്നത് ശ്രദ്ധേയമാണ്.

No comments:

Post a Comment