Sunday, December 1, 2013

ഭൂമിക്ക് വിട; വിജത്തേരിലേറി മംഗള്‍യാന്‍ ചൊവ്വയിലേക്ക്

ഭൂമിക്ക് വിട; വിജത്തേരിലേറി മംഗള്‍യാന്‍ ചൊവ്വയിലേക്ക്

ഭൂമിയുടെ പിടിയില്‍നിന്ന് സൗരഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന മംഗള്‍യാന്‍ -ചിത്രകാരന്റെ ഭാവന

ബാംഗ്ലൂര്‍: ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര പേടകമായ മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള യാത്രതുടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ 12.49 ന് ആരംഭിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു. മംഗള്‍യാന്‍ ഇപ്പോള്‍ സൗരഭ്രമണപഥത്തിലാണ്.

12.49 മുതലുള്ള 23 മിനിറ്റ് ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രജ്ഞര്‍ മാത്രമല്ല, എല്ലാ ഇന്ത്യക്കാരും ആകാംക്ഷയോടെ കാത്തിരുന്ന സമയമാണ്. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യപേടകം ചൊവ്വയിലേക്കുള്ള വഴിയില്‍ കയറുന്ന സമയം.

ഇന്ത്യയില്‍ തയ്യാറാക്കിയ, ഇന്ത്യന്‍ റോക്കറ്റുകൊണ്ടുതന്നെ ഇന്ത്യന്‍ മണ്ണില്‍നിന്ന് വിക്ഷേപിച്ച പര്യവേഷണ പേടകമാണ് മംഗള്‍യാന്‍. 

നവംബര്‍ അഞ്ചിനു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് പി.എസ്.എല്‍.വി.-സി25 എന്ന റോക്കറ്റ് മംഗള്‍യാനെ എത്തിച്ചത്.
 ഭൂമിയില്‍നിന്ന് 23550 കിലോമീറ്റര്‍വരെ അകലമുള്ള ദീര്‍ഘവൃത്തപഥത്തിലാണ്. അതുമുതല്‍ മംഗള്‍യാന്‍ ഭൂമിയെ വലംവെക്കുകയായിരുന്നു. ഈ ദീര്‍ഘവൃത്തപഥം ഐ.എസ്.ആര്‍.ഒ. പടിപടിയായി വികസിപ്പിച്ചു. 192919 കിലോമീറ്റര്‍വരെ അകലെയുള്ള പഥത്തിലാണ് ഒടുവില്‍ അതു ഭൂമിയെ വലംവെച്ചത്. 

മംഗള്‍യാന്‍ പേടകം

ഉപഗ്രഹത്തെ ഭൂമിയുടെ ആകര്‍ഷണത്തില്‍നിന്നു മോചിപ്പിച്ചയയ്ക്കുക എന്ന ഏറ്റവും നിര്‍ണായകമായ പ്രവര്‍ത്തനമാണ് ഞായറാഴ്ച ഐ.എസ്.ആര്‍.ഒ. ചെയ്തത്. 190 കിലോഗ്രാം ദ്രവ ഇന്ധനം എരിച്ച് 23 മിനിറ്റ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് മംഗള്‍യാനെ സൗരഭ്രമണപഥത്തിലെത്തിച്ചത്.

ഇപ്പോള്‍ മംഗള്‍യാന്‍ ചുറ്റുന്നത് സൂര്യനെയാണ്. പകുതി വലയം ആകാന്‍ 300 ദിവസത്തോളമെടുക്കും. സൗരയൂഥത്തിലെ ഗ്രഹമായ ചൊവ്വയും സൂര്യനെ ചുറ്റുകയാണ്. 2014 സപ്തംബര്‍ 24 ന് മംഗള്‍യാന്‍ ചൊവ്വയ്ക്കടുത്തെത്തും. അപ്പോള്‍ ഐ.എസ്.ആര്‍.ഒ.യ്ക്കു ചെയ്യാനുള്ളതും വളരെ നിര്‍ണായക പ്രവൃത്തിയാണ്. ദ്രവയിന്ധന എഞ്ചിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കും. മംഗള്‍യാന്‍ പിന്നെയും അകലേക്കുപോകാതെ, ചൊവ്വയ്ക്കു ചുറ്റുമുള്ള ദീര്‍ഘവൃത്തപഥത്തില്‍ കുരുക്കിയിടാനാണത്. 

ശ്രീഹരിക്കോട്ടയില്‍നിന്ന് 2013 നവംബര്‍ അഞ്ചിന് മംഗള്‍യാന്‍ പേടകവുമായി പിഎസ്എല്‍വി സി 25 റോക്കറ്റ് കുതിച്ചുയര്‍ന്നപ്പോള്‍

മറ്റു രാജ്യങ്ങളുടെ മിക്ക ചൊവ്വാദൗത്യങ്ങളും തകര്‍ന്നത് ഭൂഗുരുത്വാകര്‍ഷണം മറികടക്കാനുള്ള ശ്രമത്തിലാണ്. മുമ്പ് ഒരു രാജ്യത്തിന്റെയും ആദ്യ ചൊവ്വാദൗത്യം വിജയിച്ചിട്ടില്ല. 

ഇന്ത്യയുടെ ചൊവ്വാദൗത്യത്തിനു 450 കോടിയോളം രൂപയാണു ചെലവ്. പണച്ചെലവിന്റെ കുറവിലും ഇന്ത്യയുടെ ദൗത്യം വേറിട്ടുനില്‍ക്കുന്നു. യു.എസ്സിന്റെ ഏറ്റവും പുതിയ ദൗത്യമായ മാവെന് 67 കോടി ഡോളറാണ് (4180 കോടി രൂപ) ചെലവായത്. അമേരിക്കയുടെ ദൗത്യം തയ്യാറാകാന്‍ അഞ്ചുകൊല്ലം വേണ്ടിവന്നുവെങ്കില്‍, ഇന്ത്യയുടേതിനായത് ഒന്നരക്കൊല്ലത്തോളം മാത്രം.

No comments:

Post a Comment