Wednesday, September 24, 2014

ചൊവ്വയും നമ്മളും (പ്രൊഫ. കെ പാപ്പൂട്ടി)


ചൊവ്വയും നമ്മളും 
(പ്രൊഫ. കെ പാപ്പൂട്ടി)



മംഗള്‍യാന്‍ ചൊവ്വയുടെ തൊട്ടടുത്ത് എത്തിക്കഴിഞ്ഞു.ഇനി യാത്രാ വേഗം ഒന്നു കുറച്ചാല്‍ ചൊവ്വയുടെ ആലിംഗനത്തില്‍ അമരാം. പിന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഒന്നൊന്നര വര്‍ഷം കറങ്ങിക്കൊണ്ട് ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാം. ഏറെ ഉപകരണങ്ങളൊന്നും മംഗള്‍യാനിലില്ല. അതിനു കാരണം നമ്മുടെ റോക്കറ്റിന്റെ ശക്തികുറവ് തന്നെ. 2000 കിലോഗ്രാമില്‍ താഴെ വരുന്ന ഉപഗ്രഹങ്ങളെ ഭൂമിയെച്ചുറ്റുന്ന പഥങ്ങളില്‍ എത്തിക്കാനുള്ള ശേഷിയേ പിഎസ്എല്‍വി റോക്കറ്റിനുള്ളു. ഗ്രഹാന്തരയാത്രയ്ക്ക് വേണ്ടി ഡിസൈന്‍ ചെയ്ത റോക്കറ്റല്ല അത്. അതിനായി ക്രയോജനിക് എഞ്ചിന്‍ ഉപയോഗിക്കുന്ന ജിഎസ്എല്‍വി തയ്യാറായി വരുന്നതേയുള്ളു. എങ്കിലും ജിഎസ്എല്‍വിക്ക് ഒരു വലിയ ഗുണമുണ്ട്-അതിനെ പൂര്‍ണമായി വിശ്വസിക്കാം, ചതിക്കില്ല.


ശരിക്കും നമ്മുടെ ശാസ്ത്രജ്ഞര്‍ വലിയ ഒരു റിസ്‌ക് ആണ് ഏറ്റെടുത്തത്. ഇത്ര ശക്തി കുറഞ്ഞ ഒരു റോക്കറ്റുമായി ഗ്രഹാന്തരയാത്രക്ക് പുറപ്പെടാന്‍ ചില്ലറ ധൈര്യമൊന്നും പോരാ. യുഎസ്സും റഷ്യയും എല്ലാം ഇതിനായി ഉപയോഗിക്കുന്ന റോക്കറ്റുകള്‍ക്ക് പിഎസ്എല്‍വിയുടെ പത്തിരട്ടിയിലധികം ശക്തിയുണ്ട്. ചൈനയ്ക്കും ജപ്പാനും അതുപോലെ ശക്തിയുള്ള റോക്കറ്റുകളുണ്ട്. എന്നിട്ടും അടുത്തകാലത്ത് അവര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. നമുക്ക് മുമ്പേ ചൊവ്വയിലെത്താന്‍ കഴിഞ്ഞത് റഷ്യക്കും അമേരിക്കക്കും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിക്കും മാത്രമാണ്.

ശക്തിക്കുറവിന് ലളിതമായ ഒരു പരിഹാരമാണ് നമ്മള്‍ കണ്ടെത്തിയത്. ശക്തന്‍ കുറഞ്ഞ സമയം കൊണ്ട് ചെയ്യുന്ന പണി അശക്തര്‍ക്ക് കൂടുതല്‍ സമയമെടുത്ത് ചെയ്യാന്‍ പറ്റും. ഉദാഹരണത്തിന്, മംഗള്‍യാന്‍ പുറപ്പെട്ട് ഏതാനും ദിവസത്തിന് ശേഷം അമേരിക്ക വിക്ഷേപിച്ച മാവെന്‍ ഭൂമിയെ ഏതാനും തവണ ചുറ്റിയശേഷം നേരെ ചൊവ്വയിലേക്ക് കുതിക്കുകയായിരുന്നു. മംഗള്‍യാന്‍ എത്തുന്നതിന് രണ്ട് ദിവസം മുമ്പ് അവിടെ എത്തുകയും ചെയ്തു. നമ്മളോ, ആദ്യം വാഹനത്തെ ഭൂമിയ്ക്ക് ചുറ്റുമുള്ള ഒരു ദീര്‍ഘവൃത്തപഥത്തില്‍ എത്തിച്ചു. എന്നിട്ട്, അത് അപോജിയില്‍(ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ-ഭൂ ഉച്ചം എന്നും പറയും)എത്തിയപ്പോള്‍ റോക്കറ്റ് കത്തിച്ചു (ഇതിനെ അപോജി ഫയറിംഗ് എന്നു പറയും). അപ്പോള്‍ അത് കുറച്ച്കൂടി ദീര്‍ഘിച്ച പഥത്തിലെത്തും. വീണ്ടും അപോജി ഫയറിംഗ്, വീണ്ടും കൂടുതല്‍ ഉയര്‍ന്ന പഥം; ഇങ്ങനെ അഞ്ചാമത്തെ പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ വീണ്ടും റോക്കറ്റ് ഫയര്‍ ചെയ്യുന്നു. അതോടെ വാഹനം ഭൂമിക്ക് പകരം സൂര്യനെ ചുറ്റുന്ന പഥത്തിലെത്തുന്നു. പിന്നെ,പഥം പതുക്കെ ഉയര്‍ത്തി,ചൊവ്വയെ പിന്തുടര്‍ന്ന്,അതിന്റെ ഗുരുത്വാകര്‍ഷണ മണ്ഡലത്തിലേക്ക് പ്രവേശിക്കുന്നു.


ഇനിയാണ് പ്രയാസമേറിയ പണി. ഇതുവരെ വേഗം കൂട്ടാനും പഥം ഉയര്‍ത്താനും കത്തിച്ചിരുന്ന റോക്കറ്റിനെ എതിര്‍ദിശയിലേക്ക് തിരിക്കണം. എന്നിട്ട് റോക്കറ്റ് കത്തിച്ചാല്‍ ബലം എതിര്‍ദിശയിലാകും. അപ്പോള്‍ വാഹനത്തിന്റെ വേഗം കുറയും. സെക്കന്റില്‍ 20 കിലോമീറ്ററോളം വേഗത്തില്‍ (മണിക്കൂറില്‍ 70,000 കിലോമീറ്ററിലധികം) സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വേഗം സെക്കന്റില്‍ ഒരു കിലോമീറ്ററിലേക്ക് താഴ്ത്തണം. അപ്പോള്‍ ചൊവ്വ അതിനെ പിടിച്ചെടുക്കും. ഒരു ദീര്‍ഘവൃത്തപഥത്തില്‍ അതു ചൊവ്വയെ ചുറ്റിത്തുടങ്ങും. തുടര്‍ന്നും റോക്കറ്റ് പ്രവര്‍ത്തിപ്പിച്ച്,പഥം താഴ്ത്തി,ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഒരു പഥത്തിലെത്തിക്കണം. അപ്പോള്‍ സോളാര്‍ പാനലുകള്‍ വിടരും,ക്യാമറയും സ്‌പെക്ട്രോമീറ്ററുകളും പ്രവര്‍ത്തിച്ച് തുടങ്ങും. ചൊവ്വയുടെ അന്തരീക്ഷത്തില്‍ എന്തെല്ലാം ഘടകങ്ങളുണ്ട്,ഓരോന്നും ഏത് അനുപാതത്തില്‍,മീഥെയ്ന്‍ ഒരു നിശ്ചിത അനുപാതത്തില്‍ കൂടുതലുണ്ടോ (എങ്കില്‍ അത് അവിടെ ജീവന്‍ ഉണ്ട് എന്നതിന്റെയോ ഉണ്ടായിരുന്നു എന്നതിന്റെയോ അടയാളമാകാം) തുടങ്ങിയ കാര്യങ്ങളൊക്കെയാണ് പഠനവിധേയമാക്കുക.

ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം ചൊവ്വയെക്കുറിച്ച് ഏറെ പഠിക്കാന്‍ പറ്റിയ സംവിധാനങ്ങളൊന്നും മംഗള്‍യാനിലില്ല. അത് അത്രയ്ക്ക് ചെറുതാണ്. മംഗള്‍യാനിന്റെ ഉദ്ദേശ്യം ഇന്ത്യയുടെ സാങ്കേതിക ശേഷി പരിശോധിക്കലാണ്. ഭൂമിയിലിരുന്നുകൊണ്ട് ചൊവ്വയ്ക്ക് അടുത്തെത്തിയ ഒരു വാഹനത്തെ അതതുസമയത്ത് നിയന്ത്രിക്കുക സാധ്യമല്ല. കാരണം, ഇവിടെ നിന്ന് ഒരു സന്ദേശം അവിടെയെത്താന്‍ 1012 മിനിറ്റ് എടുക്കും. തകരാറുണ്ടെങ്കില്‍ അതിനകം വാഹനം നിയന്ത്രണം വിട്ടുപോയിരിക്കും. അതുകൊണ്ട് ഒരു സ്വയംനിയന്ത്രണസംവിധാനംഇന്റലിജന്റ് സിസ്റ്റം ആണ് വേണ്ടത്. പ്രോഗ്രാമുകള്‍ നേരത്തെ അപ്‌ലോഡ് ചെയ്യണം. അതില്‍ പാളിച്ച വന്നാല്‍ പരാജയപ്പെടും. അപ്പോഴും സന്ദേശങ്ങള്‍ കൈമാറേണ്ടത് ആവശ്യമായി വരും. അവിടെ മറ്റൊരു പ്രശ്‌നമുണ്ട്. ഇവിടെ നിന്ന് അയയ്ക്കുന്ന സിഗ്‌നലുകള്‍ അവിടെയെത്തുമ്പോള്‍ വലിയ വിസ്തൃതിയില്‍ പരന്ന് തീര്‍ത്തും ദുര്‍ബലമായിരിക്കും. അത് സ്വീകരിച്ച്,ശക്തിവര്‍ധിപ്പിച്ച് വായിച്ചെടുക്കാന്‍ വാഹനത്തിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് കഴിയുമോ? ഇത്തരം സാങ്കേതിക കാര്യങ്ങളിലും നമ്മുടെ ശേഷി പരിശോധിക്കപ്പെടേണ്ടതുണ്ട്. അതില്‍ വിജയിച്ചാല്‍,ഭാവിയില്‍ മികച്ച റോക്കറ്റുകളില്‍,വലിയ വാഹനങ്ങളെ എത്തിച്ച് ചൊവ്വയെക്കുറിച്ചു പഠിക്കാന്‍ നമുക്ക് കഴിയും.


ചൊവ്വയെ പേടിയുള്ളവര്‍ ഇന്ത്യയില്‍ ഏറെയാണ്. ചൊവ്വാദോഷവും ചൊവ്വയുടെ ദശയും അപഹാരവുമൊക്കെ അവരെ ഭയപ്പെടുത്തുന്നു. ജോത്സ്യന്മാര്‍ പരത്തുന്ന അന്ധവിശ്വാസങ്ങളാണ് ഇതിനൊക്കെ കാരണം. ചൊവ്വയുടെ ചുവപ്പ് നിറം അത് കുജന്‍ എന്ന പാപഗ്രഹമായതുകൊണ്ടാണ്, കുജന്‍ യുദ്ധത്തിന്റെ ദേവനാണ് എന്നാണവര്‍ പ്രചരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ ചൊവ്വ ഭൂമിയുടെ പത്തിലൊന്ന് മാത്രം വരുന്ന ഒരു ചെറുഗ്രഹമാണ്. ഇത് ശരിക്കും ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് ഏറെ താല്പര്യമുള്ള ഒരു വിഷയമാണ്. സൂര്യനില്‍ നിന്നുള്ള അകലം അനുസരിച്ച് ഗ്രഹങ്ങളഉടെ വലിപ്പം കൂടും എന്നാണ് ഗ്രഹരൂപീകരണം സംബന്ധിച്ച ഗണിതപഠനങ്ങള്‍ വെളിവാക്കുന്നത്. ബുധനേക്കാള്‍ വലുത് ശുക്രന്‍,അതിലും വലുത് ഭൂമി,വ്യാഴമാണെങ്കില്‍ ഭൂമിയുടെ 1300 ഇരട്ടി, പക്ഷേ,അതിനിടക്ക് ചൊവ്വ ഇങ്ങനെ ചെറുതായിപ്പോയതെന്ത്? രൂപീകരണഘട്ടത്തില്‍ എന്ത് അത്യാഹിതമാണ് സംഭവിച്ചത്?ഇതറിയാന്‍ ശാസ്ത്രജ്ഞര്‍ക്ക് താല്പര്യമുണ്ട്. അനേകം നക്ഷത്രങ്ങള്‍ക്ക് ചുറ്റും ഗ്രഹങ്ങളെ കണ്ടെത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ശരിയായ ഒരു ഗ്രഹരൂപീകരണ സിദ്ധാന്തം വികസിപ്പിച്ചെടുക്കാന്‍ ചൊവ്വാപഠനം ഭാവിയില്‍ സഹായിച്ചേക്കും. അതുപോലെ ജീവന്റെ ഉദ്ഭവം, ജീവന്‍ നിലനില്‍ക്കാന്‍ വേണ്ട മിനിമം സാഹചര്യങ്ങള്‍, ഇവയൊക്കെ മനസ്സിലാക്കാനും ചൊവ്വാപഠനം ഭാവിയില്‍ ആവശ്യമായി വരും. ഇന്ത്യ സ്വീകരിച്ച മാര്‍ഗം ശരിയായിട്ടുള്ളതാണ് എന്നു പറയാന്‍ ഒട്ടും മടിക്കേണ്ടതില്ല.

http://www.indiavisiontv.com/2014/09/23/355232.html

No comments:

Post a Comment