Saturday, July 26, 2014

വരുന്നൂ, ഗാലക്സികളുടെ സ്ട്രീറ്റ് വ്യൂ...






മാതൃഭൂമി ദിനപത്രം 26.07.2014

പുതിയ നക്ഷത്ര സമൂഹം


പുണെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സിലെ (IUCAA) ശാസ്ത്രജ്ഞനായ ഡോ. ജൊയ്ദീപ് ബാഗ്ചിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ഏറെ അപൂര്‍വതകളുള്ള ഗ്യാലക്സി (2MASX J 23453268 0449256) കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും നീളംകൂടിയ റേഡിയോ ജെറ്റുകളുള്ള സര്‍പ്പിള ഗ്യാലക്സിയാണിത് (Spiral Galaxy). ഭൂമിയില്‍നിന്ന് 112 കോടി പ്രകാശവര്‍ഷം അകലെയുള്ള ഈ ഗ്യാലക്സിയില്‍നിന്നുള്ള റേഡിയോ ജെറ്റുകള്‍ക്ക് 52 ലക്ഷം പ്രകാശവര്‍ഷം നീളമുണ്ട്. സാധാരണഗതിയില്‍ സ്പൈറല്‍ ഗ്യാലക്സികളില്‍നിന്നുള്ള റേഡിയോ ജെറ്റുകള്‍ക്ക് വളരെ കുറഞ്ഞ ദൈര്‍ഘ്യമേ ഉണ്ടാകാറുള്ളു.

ഗ്യാലക്സികളുടെ മധ്യത്തിലുള്ള തമോദ്വാരങ്ങള്‍ ചുറ്റുപാടുനിന്ന് ദ്രവ്യത്തെ വലിച്ചെടുക്കുമ്പോള്‍, കാന്തികവലയത്തില്‍പ്പെട്ട് അതിവേഗം പുറത്തേക്കു തെറിക്കുന്ന ഇലക്ട്രോണുകളാണ് റേഡിയോ ജെറ്റുകള്‍ എന്ന പ്രതിഭാസത്തിനു പിന്നില്‍. സ്പൈറല്‍ ഗ്യാലക്സികളില്‍ സാധാരണഗതിയില്‍ കുറഞ്ഞ പിണ്ഡമുള്ള തമോദ്വാരങ്ങള്‍ ആയതുകൊണ്ടുതന്നെ വലിയ റേഡിയോ ജെറ്റുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാല്‍, ഈ ഗ്യാലക്സിയുടെ വര്‍ണരാജി വിശകലനത്തില്‍ നിന്നു മനസ്സിലാക്കാനായത് ഇതിന്റെ കേന്ദ്രത്തില്‍ 20 കോടി സൗരപിണ്ഡത്തിനു തുല്യമായ പിണ്ഡമുള്ള ഒരു തമോദ്വാരം ഉണ്ടെന്നാണ്! സാധാരണ ഗ്യാലക്സികളിലുള്ളതുപോലെ ഗോളാകൃതിയിലുള്ള ദ്രവ്യവിന്യാസം ഇതിന്റെ കേന്ദ്രത്തില്‍ ഇല്ല എന്നുള്ളത് ഈ ഗ്യാലക്സിയുടെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഇത് സ്യൂഡോബള്‍ജ് ഗണത്തില്‍പ്പെടുന്ന സ്പൈറല്‍ ഗ്യാലക്സിയാണ്. ഒരു സ്യൂഡോ ബള്‍ജ് ഗ്യാലക്സിയില്‍ ഇത്രയധികം പിണ്ഡമുള്ള തമോദ്വാരം എങ്ങനെയുണ്ടായി എന്നത് ഇനിയും വിശദീകരിക്കപ്പെടേണ്ടതുണ്ട്.


ഇതുകൂടാതെ ഈ ഗ്യാലക്സിയുടെ കറക്കവേഗവും സാധാരണ ഗ്യാലക്സികളെക്കാള്‍ വളരെ കൂടുതലാണ്. പുണെയിലുള്ള ജയന്റ് മീറ്റര്‍വേവ് റേഡിയോ ടെലസ്കോപ്പിന്റെയും, ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സിന്റെ കീഴിലുള്ള ഐയുക്ക ഗിരാവലി ഒബ്സര്‍വേറ്ററിയുടെയും സഹായത്തോടുകൂടിയായിരുന്നു ഈ കണ്ടുപിടിത്തം. ഗവേഷണസംഘത്തിലെ നാലു പേര്‍ മലയാളികളാണ്. ഐയുക്കയിലെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെലോ ആയ ഡോ. എം വിവേക്, പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെലോ ആയ ഡോ. വി വിനു, തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അധ്യാപകനായ ഡോ. ജോ ജേക്കബ്, വയനാട് മുട്ടില്‍ ഡബ്ല്യുഎംഒ കോളേജിലെ അധ്യാപകനായ കെ ജി ബിജു എന്നിവരാണ് ഗവേഷണ സംഘത്തിലെ മലയാളികള്‍. ശാസ്ത്രസംഘത്തിന്റെ ഗവേഷണ റിപ്പോര്‍ട്ട് അമേരിക്കന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായ അസ്ട്രോഫിസിക്കല്‍ ജേര്‍ണലിന്റെ 2014 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഐയുക്ക ഗിരാവലി ഒബ്സര്‍വേറ്ററി 

 

പുണെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സിന്റെ നിയന്ത്രണത്തിലുള്ളതും ദൃശ്യപ്രകാശം ആധാരമാക്കി പ്രവര്‍ത്തിക്കുന്നതുമായ ദൂരദര്‍ശിനിയാണ് ഐയുക്ക ഗിരാവലി ഒബ്സര്‍വേറ്ററി. പുണെയില്‍നിന്ന് 80 കി.മീ ദൂരെ പുണെ-നാസിക് ഹൈവേയിലുള്ള ഗിരാവലി ഗ്രാമത്തിലാണ് ഈ നിരീക്ഷണകേന്ദ്രമുള്ളത്. ഐയുക്കയിലെ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകവിദ്യാര്‍ഥികള്‍ക്കും വിവിധ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വേണ്ടിയാണ് ഈ ദൂരദര്‍ശിനി സ്ഥാപിച്ചിട്ടുള്ളത്. ഐയുക്ക കാമ്പസിനു സമീപമാണ് ദൂരദര്‍ശിനിയുള്ളത്. നിര്‍മാണത്തിനുള്ള ഫണ്ട് നല്‍കിയത് യൂണിവേഴ്സിറ്റി ഗ്രാന്റ് കമീഷനാണ്. ഐയുക്കയിലെ ശാസ്ത്രജ്ഞരാണ് നിര്‍മാണത്തിന് ചുക്കാന്‍പിടിച്ചത്.

2006 ഫെബ്രുവരി 14ന് നിര്‍മാണം പൂര്‍ത്തിയായ ഒബ്സര്‍വേറ്ററിയുടെ ഉദ്ഘാടനം 2006 മെയ് 13ന് പ്രൊഫ. യശ്പാല്‍ നിര്‍വഹിച്ചു. 2006 നവംബര്‍ മുതല്‍ ഗിരാവലി ഒബ്സര്‍വേറ്ററിയില്‍ സ്ഥിരമായി ആകാശനിരീക്ഷണം നടക്കുന്നുണ്ട്. 200 സെന്റീമീറ്റര്‍ വ്യാസമുള്ള മുഖ്യദര്‍പ്പണമാണ് ഈ ഒപ്റ്റിക്കല്‍ ദൂരദര്‍ശിനിയുടെ പ്രധാന സവിശേഷത. സെക്കന്‍ഡറി മീററിന്റെ വ്യാസം 62 സെന്റീമീറ്ററാണ്. ഐയുക്കയില്‍ നിര്‍മിച്ച ഐയുക്ക ഫെയിന്റ് ഒബ്ജക്ട് സ്പേക്ട്രോഗ്രാഫ് ആന്‍ഡ് ക്യാമറ യാണ് ദൂരദര്‍ശിനിയിലെ പ്രധാന അനുബന്ധ ഉപകരണം. വളരെ ഉയര്‍ന്ന ചുമപ്പുനീക്കം പ്രദര്‍ശിപ്പിക്കുന്ന വളരെ മങ്ങിയ ഖഗോള പിണ്ഡങ്ങളുടെ വ്യക്തമായ ചിത്രങ്ങളെടുക്കാന്‍ ഈ ഉപകരണത്തിനു കഴിയും. കൂടാതെ 1340x1300 പിക്സലുള്ള ഒരു പ്രിന്‍സ്ടണ്‍ സിസിഡി ക്യാമറയും ദൂരദര്‍ശിനിയിലുണ്ട്.


ജയന്റ് മീറ്റര്‍വേവ് റേഡിയോ ടെലസ്കോപ്പ് 



മീറ്റര്‍വേവ് ലെങ്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനിയാണ് ജിഎംആര്‍ടി. പുണെയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള നാരായണന്‍ഗോണ്‍ ഗ്രാമത്തിലാണ് ജിഎംആര്‍ടി സ്ഥാപിച്ചിട്ടുള്ളത്. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള നിരവധി ജ്യോതിശാസ്ത്രജ്ഞര്‍ ജിഎംആര്‍ടിയുടെ സഹായത്തോടെ ഗ്യാലക്സികളെക്കുറിച്ചും സൗരപ്രതിഭാസത്തെക്കുറിച്ചും പഠനങ്ങള്‍ നടത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ റേഡിയോ ദൂരദര്‍ശിനിയായ വിഎല്‍എ യുടെ മൂന്നിരട്ടി കലക്ടിങ് ഏരിയയുണ്ട് ജിഎംആര്‍ടിക്ക്. അനുബന്ധ ഉപകരണങ്ങള്‍ എട്ടു മടങ്ങ് സംവേദനക്ഷമമാണ്. 25 കിലോമീറ്റര്‍വീതം നീളമുള്ള കരങ്ങളില്‍ ഥആകൃതിയില്‍ ക്രമീകരിച്ചിരിക്കുന്ന 30 ഡിഷ് ആന്റിനകള്‍, ഓരോ ആന്റിനയിലും സ്വതന്ത്രമായി തിരിയുന്ന നാലുവീതം റിസീവറുകള്‍, ഡിഷിന്റെ വ്യാസമാകട്ടെ 45 മീറ്ററുമാണ്. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഭാഗമായ നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്ട്രോഫിസിക്സ് ആണ് ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെയും എന്‍ജിനിയര്‍മാരുടെയും സവിശേഷ സൃഷ്ടിയായ സ്മാര്‍ട്ട് സാങ്കേതികവിദ്യയില്‍ നിര്‍മിച്ചിട്ടുള്ള സ്റ്റീല്‍ വയറുകള്‍ ഉപയോഗിക്കുന്ന റേഡിയോ ആന്റിനകള്‍ ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യമാണ്. ട്രാന്‍സിയന്‍സ് (അതിവേഗത്തില്‍ അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഖഗോ പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനം), ഗ്യാലക്സി രൂപീകരണം, പള്‍സാറുകളെയുംന്യൂട്രോണ്‍ താരങ്ങളെയും കുറിച്ചുള്ള പഠനം, റേഡിയോ ഗ്യാലക്സികളായ ബ്ലേയ്സറുകളെക്കുറിച്ചുള്ള പഠനം, സൂപ്പര്‍നോവാ സ്ഫോടനം, സൗരപ്രതിഭാസങ്ങള്‍ എന്നിവയെല്ലാം ജിഎംആര്‍ടിയുടെ പരിധിയില്‍വരും. പുണെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സ് ജിഎംആര്‍ടിക്കു സമീപമാണ്. വെബ്സൈറ്റ്:-
http://www.gmrt.ncra.tifr.res.in

http://www.deshabhimani.com/periodicalContent5.php?id=1327

Thursday, July 24, 2014

അന്യഗ്രഹത്തിന്റെ കൃത്യ അളവുമായി ഗവേഷകര്‍


സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ കൃത്യമായ അളവെടുക്കുന്നതില്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ ആദ്യമായി വിജയിച്ചു. ഭൂമിയില്‍നിന്ന് 300 പ്രകാശവര്‍ഷമകലെയുള്ള 'കെപ്ലര്‍-93ബി' ( Kepler-93b ) ഗ്രഹത്തിന്റെ വ്യാസം ഏതാണ്ട് കൃത്യമായി കണക്കാക്കുകയാണ് ഗവേഷകര്‍ ചെയ്തത്.

നാസയുടെ സ്പിറ്റ്‌സര്‍, കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ്പുകള്‍ നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ചാണ് അന്യഗ്രഹത്തിന്റെ (Exoplanet) അളവ് കണക്കാക്കാന്‍ സാധിച്ചത്. 18,800 കിലോമീറ്റര്‍ ആണ് കെപ്ലര്‍-93ബിയുടെ വ്യാസം. ഇതില്‍നിന്ന് ഏറിയാല്‍ 240 കിലോമീറ്ററിന്റെ വ്യത്യാസം ഗ്രഹത്തിന്റെ അളവില്‍ വരാം എന്നും ഗവേഷകര്‍ കരുതുന്നു.

ഭൂമിയുടെ വ്യാസം 12,742 കിലോമീറ്ററാണ്. അതുവെച്ച് നോക്കിയാല്‍, 'സൂപ്പര്‍ ഭൂമി'യെന്ന് കരുതപ്പെടുന്ന കെപ്ലര്‍-93ബിയുടെ വലിപ്പം ഭൂമിയുടെ ഒന്നര മടങ്ങ് വരും. 

മുമ്പ് ഹാവായിലെ കെക്ക് ഒബ്‌സര്‍വേറ്ററി നടത്തിയ നിരീക്ഷണം അനുസരിച്ച്, കെപ്ലര്‍-93ബിയുടെ ദ്രവ്യമാനം ഭൂമിയുടേതിന് 3.8 മടങ്ങ് എന്നാണ് കരുതിയിരുന്നത്. പുതിയതായി നടത്തിയ അളവെടുപ്പിന്റെ അടിസ്ഥാനത്തില്‍ സാന്ദ്രത കണക്കാക്കിയ ഗവേഷര്‍ എത്തിയ നിഗമനം, കെപ്ലര്‍-93ബി ഗ്രഹം ഭൂമിയെപ്പോലെ ഇരുമ്പും പാറകളുംകൊണ്ടുള്ളതാകാം എന്നാണ്. 

1800 ലേറെ അന്യഗ്രഹങ്ങളെ ജ്യോതിശ്ശാസ്ത്രജ്ഞര്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, പ്രകാശവര്‍ഷങ്ങള്‍ക്കകലെ സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളില്‍ ഒന്നിന്റെയും കൃത്യമായ അളവ് ഇതുവരെ കണക്കാക്കാന്‍ കഴിഞ്ഞിരുന്നില്ല. 

ആദ്യമായാണ് ഒരു അന്യഗ്രഹത്തിന്റെ വ്യാസം ഇത്ര കൃത്യമായി മനസിലാക്കാന്‍ സാധ്യമായതെന്ന്, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെ.പി.എല്‍) പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു. പഠനത്തിന്റെ വിശദാംശങ്ങള്‍ പുതിയലക്കം'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലില്‍' പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കെപ്ലര്‍-93ബിയുടെ മാതൃനക്ഷത്രം ഭൂമിയില്‍നിന്ന് 300 പ്രകാശവര്‍ഷമകലെയാണ് സ്ഥിതിചെയ്യുന്നത്. സൂര്യന്റെ 90 ശതമാനം വലിപ്പവും ദ്രവ്യമാനവും (പിണ്ഡവും) ഉള്ള നക്ഷത്രമാണത്. ഭൂമിയുടെ ഒന്നര മടങ്ങ് വലിപ്പമുണ്ടെങ്കിലും, കെപ്ലര്‍-93ബിക്ക് അതിന്റെ മാതൃനക്ഷത്രത്തില്‍നിന്നുള്ള ദൂരം, സൂര്യനും ബുധനും തമ്മിലുള്ള അകലത്തിന്റെ ആറിലൊന്നേ വരൂ. 

ഇതിനര്‍ഥം, കെപ്ലര്‍-93ബിയുടെ പ്രതലത്തിലെ ഊഷ്മാവ് 760 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നാണ്. അതിനാല്‍, അവിടെ ജീവനുണ്ടാകാന്‍ സാധ്യതയില്ല (കടപ്പാട് : Jet Propulsion Laboratory/NASA ).

http://www.mathrubhumi.com/technology/science/astronomy-exoplanet-science-nasa-space-kepler-93b-kepler-telescope-spitzer-telescope-471723/

Tuesday, July 22, 2014

മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ കുതിക്കുന്നു; യാത്രയുടെ 80 ശതമാനവും പിന്നിലാക്കി


ബംഗളൂരു: ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ പേടകം യാത്രയുടെ 80 ശതമാനവും പിന്നിട്ട് ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. ഇതുവരെ 540 മില്യണ്‍ കിലോമീറ്ററുകളാണ് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ പിന്നിട്ടത്. സെപ്റ്റംബര്‍ 24ന് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ചൊവ്വയിലെത്തുമെന്നാണു പ്രതീക്ഷ. മാര്‍സ് ഓര്‍ബിറ്റര്‍ മിഷനും അതിന്റെ പേലോഡുകളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു. ജൂണ്‍ 11ന് സ്‌പെസ് ക്രാഫ്റ്റില്‍ രണ്ടാമത്തെ ട്രാജെക്ടറി കറക്ഷന്‍ മാന്യൂവര്‍ പൂര്‍ത്തിയാക്കിയിരുന്നു. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പേടകത്തെ സുരക്ഷിതമായി എത്തിക്കുന്ന തിരുത്തലാണിത്. പേടകത്തിന്റെ വേഗതയില്‍ വര്‍ധന വരുത്തിയാണ് ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നത്. അടുത്ത ട്രാജക്ടറി കറക്ഷന്‍ ആഗസ്റ്റിലാണ് നടത്തുക. 2013 നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ വിക്ഷേപിച്ചത്.

Report Courtesy : http://www.deshabhimani.com/

കെപ്ലര്‍-421ബി - അന്യഗ്രഹം

മാതൃനക്ഷത്രത്തെ 704 ദിവസംകൊണ്ട് ചുറ്റുന്ന അന്യഗ്രഹം കണ്ടെത്തി


അറിയപ്പെടുന്നതില്‍ ഏറ്റവുമധികം സമയംകൊണ്ട് മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന അന്യഗ്രഹം ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. 'കെപ്ലര്‍-421ബി' ( Kepler-421b) എന്ന ഗ്രഹം 704 ദിവസംകൊണ്ടാണ് മാതൃനക്ഷത്രത്തെ ഒരുതവണ ചുറ്റിസഞ്ചരിക്കുന്നത്.

സൗരയൂഥത്തിന് പുറത്ത് ഇതിനകം 1800 ലേറെ അന്യഗ്രഹങ്ങളെ (Exoplanets ) തിരിച്ചറിഞ്ഞിട്ടുണ്ട്. മാതൃനക്ഷത്രങ്ങള്‍ക്ക് വളരെ അടുത്താണ് അവയുടെ സ്ഥാനം എന്നതിനാല്‍, അവയ്‌ക്കെല്ലാം മാതൃനക്ഷത്രത്തെ ചുറ്റിവരാന്‍ ചെറിയ സമയം മതി.

അതില്‍നിന്ന് വ്യത്യസ്തമാണ് കെപ്ലര്‍-421ബിയുടെ കാര്യം. ഇതുവരെ ഒരു അന്യഗ്രഹത്തിനും ഇത്ര നീണ്ട ഭ്രമണപഥം ഉള്ളതായി കണ്ടെത്തിയിട്ടില്ല. സൗരയൂഥത്തില്‍ ചൊവ്വാഗ്രഹത്തിനാണ് ഇതിന് സമാനമായ ഭ്രമണപഥമുള്ളത്. 780 ദിവസം വേണം ചൊവ്വയ്ക്ക് സൂര്യനെ ഒരു പ്രാവശ്യം പരിക്രമണം ചെയ്യാന്‍.

അമേരിക്കയില്‍ ഹാര്‍വാഡ്-സ്മിത്ത്‌സോണിയന്‍ സെന്റര്‍ ഫോര്‍ അസ്‌ട്രോഫിസിക്‌സിലെ ( സി എഫ് എ) ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടിത്തത്തിന്റെ വിവരം അറിയിച്ചത്.

'ഭാഗ്യംകൊണ്ട് മാത്രമാണ് ഈ ഗ്രഹത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞത്' - സി.എഫ്.എ.യിലെ ഗവേഷകന്‍ ഡേവിഡ് കിപ്ലിങ് അറിയിച്ചു. ഒരു ഗ്രഹം അതിന്റെ മാതൃനക്ഷത്രത്തില്‍നിന്ന് കൂടുതല്‍ അകലെയാണെങ്കില്‍, അത് നക്ഷത്രത്തിന് മുന്നിലൂടെ സഞ്ചരിക്കുന്നത് (സംതരണം സംഭവിക്കുന്നത്) ഭൂമിയില്‍നിന്ന് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ് - സി.എഫ്.എ.യുടെ വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

'ലിറ' ( Lyra ) നക്ഷത്രഗണത്തിന്റെ ഭാഗത്ത് ഭൂമിയില്‍നിന്ന് ആയിരം പ്രകാശവര്‍ഷം അകലെയാണ് കെപ്ലര്‍-421ബിയുടെ സ്ഥാനം. സൂര്യനെക്കാള്‍ തണുത്തതും മങ്ങിയതുമായ ഒരു നക്ഷത്രത്തിന്റെ ഗ്രഹമാണിത്. മാതൃനക്ഷത്രത്തില്‍നിന്ന് ഏതാണ്ട് 18 കോടി കിലോമീറ്റര്‍ അകലെയാണ് കെപ്ലര്‍-421ബി സ്ഥിതിചെയ്യുന്നത്.

നാസയുടെ കെപ്ലര്‍ ബഹിരാകാശ ടെലസ്‌കോപ്പ് അതിന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ശേഖരിച്ച ഡേറ്റ ഉപയോഗിച്ച് പുതിയ അന്യഗ്രഹത്തെ ഗവേഷകര്‍ തിരിച്ചറിയുകയായിരുന്നു. (കടപ്പാട് : Harvard-Smithsonian Center for Astrophysics - CfA )


http://www.mathrubhumi.com/technology/science/exoplanet-astronomy-science-kepler-421b-kepler-spacecraft-471178/

ചാന്ദ്ര ദിന ക്വിസ് - ഉത്തരങ്ങള്‍

ചാന്ദ്ര ദിന ക്വിസ്

1. ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖക്ക് പറയുന്ന പേര് എന്താണ്?
2. ചന്ദ്രനില്‍ വലിയ ഗര്‍ത്തങ്ങളും പര്‍വ്വതങ്ങളുമുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍
3. 1957 ഒക്ടോബര്‍ 4 നെ ബഹിരാകാശ യുഗപ്പിറവിയുടെ ദിനമായി ശാസ്ത്രലോകം വിശേഷിപ്പിക്കുന്നു.
  ആ ദിവസത്തിന്റെ പ്രത്യേകതയെന്താണ്?
4. ബഹിരാകാശത്ത് പോയി സുരക്ഷിതമായി തിരിച്ചെത്തിയ ആദ്യ ജീവികള്‍
5. ബഹിരാകാശ പര്യവേഷണ ചരിത്രത്തില്‍ വാലന്റീന തെരഷ്‌കോവക്കുള്ള പ്രസക്തി
6. ചന്ദ്രനെക്കുറിച്ച് പഠിക്കാന്‍ വിക്ഷേപിക്കപ്പെട്ട ആദ്യ പര്യവേക്ഷണ വാഹനം
7. ചന്ദ്രനെ ചുറ്റി ഭൂമിയില്‍ തിരിച്ചെത്തിയ ആദ്യ പര്യവേക്ഷണ വാഹനം
8. അപ്പോളോ വാഹനങ്ങളെ വിക്ഷേപിക്കാന്‍ ഉപയോഗിച്ച റോക്കറ്റ്
9. അപ്പോളോ യാത്രകള്‍ക്കിടയിലെ 'വിജയകരമായൊരു പരാജയം' എന്ന് വിശേഷിക്കപ്പെട്ട യാത്ര.
10. ചന്ദ്രനില്‍ കാലു കുത്തിയ ഏക ശാസ്ത്രജ്ഞന്‍
11. ചന്ദ്രനില്‍ അവസാനമായി നടന്ന മനുഷ്യന്‍
12. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ വാഹനമായിരുന്ന ചന്ദ്രയാന്‍-1 ലെ പരീക്ഷണ ഉപകരണങ്ങളില്‍ ശ്രദ്ധേയമായിരുന്ന ഒന്നായിരുന്നു, MIP. ഇതിന്റെ പൂര്‍ണ്ണരൂപം എന്ത്?
13.ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനം
14. ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യത്തിന്റെ ഔദ്യോഗിക നാമം
15.  ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന തീയതി
16. സൗരയൂഥത്തില്‍ ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടോ ഇന്ന് ഏത് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്?
17. ആകാശഗംഗ കഴിഞ്ഞാല്‍ നമുക്ക് ഏറ്റവും അടുത്തുള്ള ഗാലക്‌സി
18. ഒരു മാസത്തില്‍ രണ്ടാമത് കാണുന്ന പൂര്‍ണ്ണചന്ദ്രന് പറയുന്ന പേര്
19. ചന്ദ്രന്‍, പ്ലൂട്ടോ, ഗാനിമേഡ്, ടൈറ്റാന്‍ എന്നിവയില്‍ ഏറ്റവും വലിയ ഗോളം എതാണ്?
20. വെള്ളിയാഴ്ച ഏത് ഗ്രഹത്തിന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു

ചാന്ദ്രദിന ക്വിസ് - ഉത്തരങ്ങള്‍

1. സെലനോളജി
2. ഗലീലിയോ ഗലീലി
3. സ്പുട്‌നിക്-1 ന്റെ വിക്ഷേപണം
4. ബെല്‍ക്ക, സ്‌ട്രെല്‍ക്ക എന്നീ പട്ടികള്‍
5. ബഹിരാകാശ യാത്ര നടത്തിയ ആദ്യ വനിത
6. ലൂണ-1 (USSR)
7. സോണ്ട്-5 (USSR, 1968 സപ്തംബര്‍ 15)
8. സാറ്റേണ്‍-5
9. അപ്പോളോ-13
10. ഡോ. ഹാരിസണ്‍ ജാക്ക് സ്മിത്ത്
11. യൂജിന്‍ സെര്‍ണാന്‍
12. മൂണ്‍ ഇംപാക്ട് പ്രോബ്
13. ISRO (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍)
14. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍
15. 2014 സപ്തംബര്‍ 24
16. കുള്ളന്‍ ഗ്രഹങ്ങള്‍
17. ആന്‍ഡ്രോമിഡ
18. ബ്ലൂമൂണ്‍
19. ഗാനിമേഡ്
20. ശുക്രന്‍

Download as PDF

Sunday, July 20, 2014

ബാലവേദി - ഇന്ററാക്ടീവ് ചാന്ദ്രദിന പ്രശ്‌നോത്തരി


മലപ്പുറം, 20.07.2014:-
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ മലപ്പുറം പരിഷത് ഭവനില്‍ വച്ച്, ബാലവേദി കുട്ടികള്‍ക്ക് വേണ്ടി ഇന്ററാക്ടീവ് ചാന്ദ്രദിന പ്രശ്‌നോത്തരി സംഘടിപ്പിച്ചു. 

എ. ശ്രീധരന്‍, എം.എസ് മോഹനന്‍, ബ്രിജേഷ് പൂക്കോട്ടൂര്‍, പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മലപ്പുറം മേഖലയിലെ വിവിധ യു.പി, ഹൈസ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.




മികച്ച സ്‌കോര്‍ നേടിയവര്‍-

HS:-

1) സായൂജ് (10 th Std, എം.എസ്.പി, മലപ്പുറം)

2) ഫഹീം (9, എം.എം.ഇ.ടി, മേല്‍മുറി), റിന്‍ഷാദ് (10, മലപ്പുറം ബോയ്‌സ്)

3) ആനന്ദ് (10, എം.എസ്.പി, മലപ്പുറം), ഷാജഹാന്‍ (10, മലപ്പുറം ബോയ്‌സ്), മുഷറഫ് (9, എം.എം.ഇ.ടി, മേല്‍മുറി)



UP:-

1) ഹൈസം (5, മലപ്പുറം എയുപി), ആദിത് (6, മലപ്പുറം എയുപി)


2) മുമീസ് (7, മലപ്പുറം എയുപി)

3) ഹൃദ്യ (7, മലപ്പുറം എയുപി), വിഷ്ണുപ്രസാദ് (7, മലപ്പുറം ബോയ്‌സ്)



LP:-

ആദിത്യന്‍ (4, എം.എസ്.പി, മലപ്പുറം)




Friday, July 18, 2014

ചാന്ദ്രസ്പര്‍ശം - ഇ-ബുള്ളറ്റിന്‍



2014 ലെ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് മാര്‍സും പരിഷത്തും സംയുക്തമായി പുറത്തിറക്കിയ ചാന്ദ്രസ്പര്‍ശം - പതിപ്പ് ഏവര്‍ക്കും ലഭ്യമായിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഈ പതിപ്പില്‍ ചില അക്ഷരത്തറ്റുകള്‍ വന്നതില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ഇവയെല്ലാം പരിഹരിച്ച് ഒരു പി.ഡി.എഫ് രൂപത്തിലുള്ള ഒരു ഇ-ബുള്ളറ്റിന്‍ മാര്‍സ് നല്‍കുന്നു. ഏവരും ഡൗണ്‍ലോഡ് ചെയ്യുമല്ലോ....

Download  e-Bulletin

സസ്‌നേഹം,

ബ്രിജേഷ് പൂക്കോട്ടൂര്‍
മലപ്പുറം അമച്വര്‍ അസ്‌ട്രോണമേഴ്‌സ് സൊസൈറ്റി

Thursday, July 17, 2014

ചാന്ദ്രസ്പര്‍ശം-2014 പ്രസന്റേഷന്‍, മറ്റ് സഹായികള്‍



മാര്‍സിന്റെ നേതൃത്വത്തില്‍ 2014 ലെ ചാന്ദ്രദിനം വളരെ വിപുലമായ പരിപാടികളോടെ നടത്തുന്നു. മലപ്പുറം ജില്ലയിലെ എല്ലാ സ്‌കൂളുകളിലേക്കും ചാന്ദ്രദിന പതിപ്പ്, ജ്യോതിശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം, ചാന്ദ്രദിന ക്വിസ്സ്, ജ്യോതിശാസ്ത്ര ക്ലാസ്സുകള്‍, ഡേ-ടൈം ആസ്‌ട്രോണമി പ്രവര്‍ത്തനങ്ങള്‍...

നിങ്ങളുടെ സ്‌കൂളിലേക്ക് ഈ പ്രവര്‍ത്തനങ്ങള്‍ എത്തിയിട്ടില്ലേ? എങ്കില്‍ മാര്‍സിന്റേയോ, പരിഷത്തിന്റേയോ പ്രവര്‍ത്തകരുമായി ഉടന്‍ ബന്ധപ്പെടൂ... ഈ വര്‍ഷത്തെ ചാന്ദ്രദിനം കുട്ടികള്‍ക്ക് ഒരു പുത്തന്‍ അനുഭവമാക്കി മാറ്റൂ...

നിങ്ങള്‍ ചെയ്യേണ്ടത്:-

# ജ്യോതിശാസ്ത്ര ക്ലബ്ബ് രൂപീകരണം
 

# ചാന്ദ്രദിന പതിപ്പ് പ്രദര്‍ശനം - നിര്‍മാണം
 
# ഇന്ററാക്ടീവ് ചാന്ദ്രദിന ക്വിസ് - മാര്‍സ് തയ്യാറാക്കിയിട്ടുള്ള പ്രസന്റേഷന്‍ ഉപയോഗിക്കാം. ഇതിനായി മാര്‍സിന്റെ ചാന്ദ്രദിന-പ്രവര്‍ത്തന കിറ്റ് ഡൗണ്‍ലോഡ് ചെയ്യൂ.


Link to Download Page....

# ചാന്ദ്രദിന ക്ലാസ് - പ്രസന്റേഷന്‍, വീഡിയോ പ്രദര്‍ശനം, ഡേ-ടൈം ആസ്‌ട്രോണമി പ്രവര്‍ത്തനങ്ങള്‍, പാനല്‍ പ്രദര്‍ശനം, പുസ്തക ചര്‍ച്ചകള്‍...
 
# ചാന്ദ്രദിന സര്‍ഗ്ഗാത്മക രചന - വിശദവിവരങ്ങള്‍ക്കായി പതിപ്പ് കാണുക

ക്ലാസ്സ് സംബന്ധിയായ സഹായങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും  മാര്‍സ്/പരിഷത്ത് പ്രവര്‍ത്തകരുമായി ബന്ധപ്പെടാം.


Monday, July 14, 2014

ഇന്ത്യയുടെ ചൊവ്വാപേടകം ലക്ഷ്യത്തിലെത്താന്‍ ഇനി 73 ദിവസം


ബാംഗ്ലൂര്‍:
 ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണ പേടകം ഇനി 73 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തും. പേടകം ഇതുവരെ ഭൂമിയില്‍നിന്ന് 52.5 കോടി കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞു. 

'മംഗള്‍യാന്‍' എന്ന് അനൗപചാരികമായി അറിയപ്പെടുന്ന പേടകത്തില്‍നിന്ന് സന്ദേശം സ്വീകരിക്കാനും അയയ്ക്കാനും ഇപ്പോള്‍ വേണ്ടിവരുന്ന സമയം 15 മിനിറ്റാണെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന(ഐ.എസ്.ആര്‍.ഒ.) അറിയിച്ചു. 

സഞ്ചാരപഥത്തിലെ രണ്ടാമത്തെ ക്രമീകരണം ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയശേഷം പേടകത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഐ.എസ്. ആര്‍.ഒ. അധികൃതര്‍ അറിയിച്ചു. 

സൂര്യന്റെ ഗുരുത്വാകര്‍ഷണവലയത്തിലൂടെ സഞ്ചരിക്കുന്ന പേടകം ചൊവ്വയുടെ ഭ്രമണപഥമെന്ന ലക്ഷ്യത്തിലെത്തുന്നത് സപ്തംബര്‍ 24 നാണ്. ഇതിനുമുമ്പായി ആഗസ്തില്‍ വീണ്ടും സഞ്ചാരപഥം ക്രമീകരിക്കും.

ചൊവ്വാദൗത്യത്തിന് 450 കോടി രൂപയാണ് ചെലവ്. 1350 കിലോഗ്രാം ഭാരമുള്ള പേടകത്തെ വഹിച്ചുകൊണ്ട് പി.എസ്.എല്‍.വി. റോക്കറ്റ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ചത് കഴിഞ്ഞ നവംബര്‍ അഞ്ചിനാണ്. 

ചൊവ്വയില്‍ വെള്ളത്തിന്റെയും മീഥൈന്‍ വാതകത്തിന്റെയും സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.

http://www.mathrubhumi.com/technology/science/mangalyaan-red-planet-mars-orbiter-mission-mom-mars-space-mission-science-indian-space-research-organisation-isro-india-468897/

Saturday, July 12, 2014

ചാന്ദ്രദിന പതിപ്പ് 2014 പ്രകാശനം

മലപ്പുറം : 12.07.2014

മാര്‍സിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ചാന്ദ്രദിന പതിപ്പ് പുറത്തിറക്കി. മലപ്പുറം പരിഷത് ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ ബഹു. എം.എല്‍.എ ശ്രീ. പി. ഉബൈദുള്ളയില്‍ നിന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. സഫറുള്ള ആദ്യപതിപ്പ് ഏറ്റുവാങ്ങി. ചടങ്ങില്‍ പരിഷത് ജില്ലാ സെക്രട്ടറി അജിത് കുമാര്‍, ജില്ലാ പ്രസിഡന്റ് മഖ്ബൂല്‍ മാര്‍സിന്റേയും പരിഷതിന്റേയും പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു.

പ്രപഞ്ചത്തിന്റെ വിസ്തൃതി പരിചയപ്പെടുത്തുകയും സൂര്യനെക്കുറിച്ച് വിശദമാക്കുകയും ചെയ്തുകൊണ്ട് "നമ്മുടെ സൂര്യന്‍" എന്ന വിഷയത്തില്‍ എറണാകുളം മഹാരാജാസ് കോളേജിലെ ഊര്‍ജ്ജതന്ത്രവിഭാഗം റിട്ടയേര്‍ഡ് പ്രൊഫസര്‍ ശ്രീ. ശോഭന്‍ പി.എസ് ക്ലാസ്സെടുത്തു.

ചടങ്ങിന് രമേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സി.സുബ്രഹ്മണ്യന്‍ നന്ദി പറഞ്ഞു.









Thursday, July 3, 2014

ഇനി ഇന്ത്യക്കും സ്വന്തം "ഹബ്ബിള്‍"


1994ല്‍ ലോകമെമ്പാടുമുള്ള വാനിരീക്ഷകര്‍, ഒരു കാഴ്ചകണ്ടു... "ഷൂമാക്കര്‍ ലെവി- 9" ((Shoemaker Levy- 9) ) എന്ന വാല്‍നക്ഷത്രം, വ്യാഴത്തില്‍ ഇടിച്ചിറങ്ങുന്നതിന്റെ ദൃശ്യം. വാല്‍നക്ഷത്രം, ഒരു ഗ്രഹത്തില്‍ വന്നിടിക്കുക എന്നത് അത്യപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. നൂറ്റാണ്ടുകള്‍ കാത്തിരുന്നാല്‍ മാത്രമേ അത്തരത്തിലൊന്ന് ഇനിയും സംഭവിക്കു. ഇരുട്ടിന്റെ നീലാകാശത്ത് ഒരാള്‍ തീപ്പെട്ടി ഉരയ്ക്കുന്നതുപോലെയുള്ള ഈ ദൃശ്യം നമ്മളെ കാണാനിടയാക്കിയത് "ഹബ്ബിള്‍ സ്പെയ്സ് ടെലസ്കോപ്പ്" (Hubble Space Telescope) ആണ്. ഭൂമിയെ ചുറ്റുന്ന ഒരു കൃത്രിമോപഗ്രഹത്തെപ്പോലെ ബഹിരാകാശത്ത് നിലയുറപ്പിച്ചതുകൊണ്ടാണ് ഹബ്ബിള്‍ ദൂരദര്‍ശിനിക്ക് ഈ ദൃശ്യം വ്യക്തമായി പകര്‍ത്താനായത്. അങ്ങനെ എത്രയെത്ര കണ്ടെത്തലുകള്‍! 9,000 ത്തിലേറെ പ്രബന്ധങ്ങള്‍, ഹബ്ബിളിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ഇതിനകം പ്രസിദ്ധീകരിച്ചു.

എന്നാല്‍, പ്രശസ്തിയുടെ കാണാപ്പുറങ്ങള്‍ കീഴടക്കിയ ഈ ദൂരദര്‍ശിനി ഇപ്പോള്‍ പഴഞ്ചനായി. 1990ലാണ് ഹബ്ബിള്‍ വിക്ഷേപിച്ചത്. "നാസ"യുടെ കണക്കില്‍ 2014 അവസാനത്തോടെ ഇത് പ്രവര്‍ത്തനിരതമാവും. ഏറിയാല്‍ 2018നകം. അതിനുമുമ്പ് ഹബ്ബിളിനു പകരക്കാരനായി മറ്റൊരു ബഹിരാകാശദൂരദര്‍ശിനി വിക്ഷേപിക്കാനാണ് "നാസ"യുടെ പരിപാടി. പക്ഷേ, അതിനും 2017 വരെയെങ്കിലും കാത്തിരിക്കണം. ഈ കുറവു പരിഹരിക്കാന്‍, സ്വന്തമായി ഒരു "ഹബ്ബിള്‍" വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഈ വര്‍ഷംതന്നെ ഇതിന്റെ വിക്ഷേപണം നടത്താനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.

"അസ്ട്രോസാറ്റ്" (Astrosat) എന്നാണ്, ഇന്ത്യയുടെ ഈ സ്വന്തം ബഹിരാകാശ ദൂരദര്‍ശിനിക്ക് പേരു നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ സമ്പൂര്‍ണ "ജ്യോതിശാസ്ത്ര ഉപഗ്രഹ" (Astronomical Satellite) വുമാണ് "അസ്ട്രോസാറ്റ്". എന്തുചെയ്യാന്‍ പോവുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ "അസ്ട്രോസാറ്റി"നെ "ഇന്ത്യന്‍ ഹബ്ബിള്‍" എന്നു വിളിക്കാമെങ്കിലും, വലുപ്പത്തിന്റെ കാര്യത്തില്‍ ഹബ്ബിളിനു മുന്നില്‍ ഒന്നുമല്ല "അസ്ട്രോസാറ്റ്: 43 അടി നീളവും 11 ടണ്ണിലധികം ഭാരവുമുള്ള ഹബ്ബിളിന്, ഒരു ബസിനോളം വലുപ്പമുണ്ട്. ഹബ്ബിളിന്റെ "കണ്ണി"ന് എട്ടടിയോളം വ്യാസമുണ്ട്.

നാലരമീറ്റര്‍ ചതുരശ്രവിസ്തൃതിയില്‍ വന്നുവീഴുന്ന പ്രകാശത്തില്‍നിന്നാണ് (Collecting Area) ഹബ്ബിള്‍ അതിന്റെ പ്രതിബിംബം രൂപപ്പെടുത്തുന്നത്. എന്നാല്‍, "അസ്ട്രോസാറ്റി"ന്റെ "കണ്ണി"ന് 300 മില്ലിമീറ്റര്‍ വലുപ്പമേയുള്ളു. അതായത്, 30 സെന്റീമീറ്റര്‍. എന്നാല്‍, ഹബ്ബിളിനില്ലാത്ത ഒരു കഴിവ്, വലുപ്പത്തില്‍ ഇത്തിരിക്കുഞ്ഞനായ "അസ്ട്രോസാറ്റി"നുണ്ട്. "എക്സ്റേ കിരണ"ങ്ങളെ തിരിച്ചറിയാനും പിടിച്ചെടുക്കാനുമുള്ള കഴിവ്. പ്രപഞ്ചത്തില്‍, സ്വന്തം സാന്നിധ്യം "എക്സ് റേ കിരണ"ങ്ങളിലൂടെ വെളിപ്പെടുത്തുന്ന ചിലതുണ്ട്. ഉദാഹരണമായി "ന്യൂട്രോണ്‍ നക്ഷത്ര" (Neutron Stars), പള്‍സാറുകള്‍ (Pulsars), ക്വാസാറുകള്‍(Quasars) ഇവയെയെല്ലാം കാണുന്ന കാര്യത്തില്‍ ഹബ്ബിള്‍ ദൂരദര്‍ശിനി അന്ധനാണെന്നു പറയേണ്ടിവരും. പ്രകാശം, അള്‍ട്രാവയലറ്റ്, അല്‍പ്പം ഇന്‍ഫ്രാറെഡ്... തീര്‍ന്നു. വന്നെത്തുന്ന തരംഗങ്ങളുടെ തരംഗദൈര്‍ഘ്യം ഇതിനടിക്കായാലേ, ഹബ്ബിള്‍ അതിനെ കാണൂ.

അതായത്, ആധുനിക ജ്യോതിശാസ്ത്രത്തിലെ ഒരു വലിയമേഖല, "ഹബ്ബിളി"ന് അപ്രാപ്യമാണ്, എന്നും എപ്പോഴും "എക്സ്റേ അസ്ട്രോണമി" (X-ray Astronomy).. "എക്സ് റേ" പുറപ്പെടുവിക്കുന്ന പ്രപഞ്ചസാന്നിധ്യങ്ങളെ കാണാന്‍ സാധാരണ ദൂരദര്‍ശിനികള്‍ പോരെന്ന് ചിന്തിക്കുന്നവരുണ്ടാവും. ബഹിരാകാശത്തേക്ക് ഒരു ദൂരദര്‍ശിനി വിക്ഷേപിക്കുമ്പോള്‍ അതിന്റെ വലുപ്പം, ഭാരം എന്നിവയെല്ലാം പരിഗണിക്കേണ്ടിവരും. റോക്കറ്റില്‍ അങ്ങെത്തേണ്ടെ? കേടായിപ്പോയാല്‍ നന്നാക്കാനും പ്രയാസമാണ്. അതിനായി ചിലപ്പോള്‍ "നന്നാക്കല്‍ ദൗത്യ"ക്കാരെത്തന്നെ അയക്കേണ്ടിവരും.

ഹബ്ബിള്‍ ടെലസ്കോപ്പുതന്നെ ഇതുപോലെ എത്രതവണ നന്നാക്കപ്പെട്ടതാണ്? പക്ഷേ, നമ്മള്‍ വിചാരിക്കുന്നപോലെയല്ല കാര്യങ്ങള്‍. ഉദാഹരണമായി, ദശലക്ഷക്കണക്കിന് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ചൂടുപിടിച്ച, അതിതാപംകൊണ്ട് കത്തിജ്വലിച്ചുനില്‍ക്കുന്ന പ്രാപഞ്ചിക വസ്തുക്കളുണ്ട്. ഇവയില്‍നിന്ന് പ്രകാശമാകില്ല പുറത്തുവരുന്നത്, "എക്സ് റേ" ആകും. പ്രകാശവുമുണ്ടാവും, പക്ഷേ, അതിനെക്കാള്‍ പതിന്മടങ്ങ് ഇരട്ടിയാവും "എക്സ് റേ" കിരണങ്ങളുടെ പുറന്തള്ളല്‍. ഈ "എക്സ് റേ"കളില്‍ ഭൂരിഭാഗവും ഭൗമാന്തരീക്ഷത്തിലൂടെ കടക്കുന്നതിനിടയില്‍ അതിലേക്ക് വലിച്ചെടുക്കപ്പെടും.

അതുകൊണ്ട്, എക്സ് റേ കിരണങ്ങളെ പിടിച്ചെടുക്കാനാവുന്ന ദൂരദര്‍ശിനികള്‍ ഭൂമിയില്‍ സ്ഥാപിച്ചാല്‍, അവയൊന്നും കണ്ടെന്നുവരില്ല. അതുകൊണ്ടാണ്, ബഹിരാകാശത്ത് നിലയുറപ്പിച്ചിരിക്കുന്ന ദൂരദര്‍ശിനികള്‍ ആവശ്യമായിവരുന്നത്. നിലവില്‍ മൗനാ കീ (Mauna Kea) യിലുള്ള ദൂരദര്‍ശിനികള്‍ മാത്രമാണ് "നിലംചവിട്ടിനിന്നുകൊണ്ട്" ഈ ജോലി ചെയ്യുന്നത്. എന്നാല്‍, "എക്സ്റേ ജ്യോതിശാസ്ത്ര" (X-ray Astronomy) ത്തിലൂടെ നമ്മുടെ പ്രപഞ്ചവിജ്ഞാനം വികസിക്കണമെങ്കില്‍ "അസ്ട്രോസാറ്റി"നെപ്പോലുള്ള ബഹിരാകാശ ദൂരദര്‍ശിനികള്‍ ഉണ്ടാവണം. ഇങ്ങനെയൊരു നല്ല തുടക്കം നല്‍കുന്നതില്‍ ഇന്ത്യക്ക് അഭിമാനിക്കാം.


http://www.deshabhimani.com/newscontent.php?id=476125

http://ml.wikipedia.org/wiki/Astrosat

http://en.wikipedia.org/wiki/Astrosat


Tuesday, July 1, 2014

ഭൗമേതര ജീവന്‍ തെരയാന്‍ ഇ-എല്‍റ്റ്




ലോകത്ത് ഇന്നുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലുതും ശക്തവും സംവേദനക്ഷമവുമായ ഒപ്ടിക്കല്‍ ടെലസ്കോപ്പ് (ദൃശ്യപ്രകാശം ആധാരമായി പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശിനി) നിര്‍മിക്കാന്‍ യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററി (USO) തയ്യാറെടുക്കുകയാണ്. യൂറോപ്പിലെ 15 രാജ്യങ്ങളുടെ സഹകരണത്തോടെ നിര്‍മിക്കുന്ന ഇ-എല്‍റ്റ് (European Extremely Large Telescope: E-ELT)- സ്ഥാപിക്കുന്നത് ചിലിയിലെ അറ്റക്കാമ മരുഭൂമിയിലുള്ള സെറോ അര്‍മാസോണ്‍ പര്‍വതത്തിന്റെ മുകളിലാണ്. സമുദ്രനിരപ്പില്‍നിന്ന് 3060 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കുന്ന ഈ ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനത്തിന് അറ്റക്കാമ മരുഭൂമിയിലെ വരണ്ട കാലാവസ്ഥ തീര്‍ത്തും അനുയോജ്യമാണ്. യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററിയുടെതന്നെ വെരിലാര്‍ജ് ടെലസ്കോപ്പിനു സമീപത്തുതന്നെയാണ് ഇ-എല്‍റ്റും നിര്‍മിക്കുന്നത്.

വളരെ വലുതും സംവേദനക്ഷമത കൂടിയതുമായ ദൂരദര്‍ശിനികള്‍ പൊതുവെ ദൃശ്യപ്രകാശത്തെ ആധാരമാക്കി പ്രവര്‍ത്തിക്കുന്നവയല്ല. ഭൗമാന്തരീക്ഷത്തിലെ പ്രക്ഷുബ്ധതകള്‍ നിരീക്ഷണത്തെ തടസ്സപ്പെടുത്താം എന്നതിനാല്‍ ഇത്തരം ദൂരദര്‍ശിനികള്‍ സാധാരണയായി എക്സ്-റേ, ഇന്‍ഫ്രാ റെഡ്, റേഡിയോ തരംഗ ദൈര്‍ഘ്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ക്വയര്‍ കിലോമീറ്റര്‍ അറേയും(SKA) അല്‍മയും(ALMA), ടിഎംടി (Thirty Meter Telescope)-യുമെല്ലാം അത്തരത്തിലുള്ള ഭീമന്‍ ദൂരദര്‍ശിനികളാണ്. എന്നാല്‍, അഡാപ്റ്റീവ് ഒപ്റ്റിക്സ് എന്ന നൂതന സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഭൗമാന്തരീക്ഷത്തിന്റെ പ്രക്ഷുബ്ധതകള്‍ ഇ-എല്‍റ്റിനെ ബാധിക്കില്ല. 39.3 മീറ്ററാണ് ഈ ദൂരദര്‍ശിനിയുടെ പ്രാഥമിക ദര്‍പ്പണത്തിന്റെ വ്യാസം. നിലവിലുള്ള മറ്റേതു ദൂരദര്‍ശിനിയിലുള്ളതിലും വലിയ ദര്‍പ്പണമാകുമിത്. ദര്‍പ്പണത്തിന്റെ വ്യാസം കൂടുന്നതിനുസരിച്ച് ദൂരദര്‍ശിനി സ്വീകരിക്കുന്ന പ്രകാശത്തിന്റെ അളവും വര്‍ധിക്കും. മനുഷ്യനേത്രം സ്വീകരിക്കുന്ന പ്രകാശത്തിന്റെ 10 കോടി മടങ്ങ് പ്രകാശകണങ്ങളെ സ്വീകരിക്കാന്‍ ഇ-എല്‍റ്റിന്റെ കണ്ണുകള്‍ക്കു കഴിയും. ഗലീലിയോയുടെ ആദ്യ ദൂരദര്‍ശിനിയെക്കാള്‍ 80 ലക്ഷം മടങ്ങ് ശക്തമാണ് ഇ-എല്‍റ്റ്. നിലവിലുള്ള ഏറ്റവും വലിയ ഒപ്ടിക്കല്‍ ടെലസ്കോപ്പായ വിഎല്‍ടി(Very Large Telescope)യെക്കാള്‍ 26 മടങ്ങ് ശക്തമാകും ഈ ദൂരദര്‍ശിനി. 978 ച.മീറ്റര്‍ കലക്ടിങ് ഏരിയയുള്ള ഇ-എല്‍റ്റ് നല്‍കുന്ന ചിത്രങ്ങള്‍ ഹബിള്‍സ്പേസ് ടെലസ്കോപ്പില്‍നിന്നു ലഭിക്കുന്ന ചിത്രങ്ങളെക്കാള്‍ 15 മടങ്ങ് വ്യക്തതയും സൂക്ഷ്മതയും ഉള്ളതുമാകും. 135 കോടി ഡോളര്‍ നിര്‍മാണച്ചെലവു പ്രതീക്ഷിക്കുന്ന ഈ ഭീമന്‍ ദൂരദര്‍ശിനിയുടെ നിര്‍മാണം ആരംഭിച്ചു. 10 വര്‍ഷമെങ്കിലും എടുക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 2022ല്‍ ദൂരദര്‍ശിനി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും.

സൗരകുടുംബത്തിനു വെളിയില്‍ മറ്റു നക്ഷത്രങ്ങളുടെ വാസയോഗ്യമേഖലയിലുള്ള ഭൗമസമാന ഗ്രഹങ്ങളെ നിരീക്ഷിക്കുകയാണ് ഇ-എല്‍റ്റിന്റെ പ്രഥമ ദൗത്യം. ഭൂമിക്കു വെളിയിലുള്ള എക്സോപ്ലാനറ്റുകളില്‍ ജീവന്‍ കണ്ടെത്തുന്നതിന് നേരിട്ടുള്ള നിരീക്ഷണത്തിന് ശക്തമാണ് ഈ ദൂരദര്‍ശിനി. അതുകൂടാതെ, ഗ്രഹരൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ അപഗ്രഥിക്കുകയും നക്ഷത്രാന്തര സ്പേസിലെ ജലബാഷ്പത്തെക്കുറിച്ചും ജൈവഘടകങ്ങളെക്കുറിച്ചും പഠനം നടത്തുകയും ചെയ്യും. പ്രപഞ്ചോല്‍പ്പത്തിയെത്തുടര്‍ന്ന് ആദ്യ നക്ഷത്രങ്ങളുടെ രൂപീകരണവും തമോഗര്‍ത്തങ്ങളും നക്ഷത്രസമൂഹങ്ങളുടെ പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതും ഇ-എല്‍റ്റിന്റെ വിഷയമാണ്. ഗാലക്സികളുടെ പരിണാമവും രാസമൂലകങ്ങളുടെ രൂപീകരണവും പഠിക്കുന്ന ഇ-എല്‍റ്റ് പ്രപഞ്ചവികാസത്തെക്കുറിച്ചും അതിനു കാരണമാകുന്ന ശ്യാമ ഊര്‍ജ(Dark energy))ത്തിന്റെ പ്രഭാവത്തെക്കുറിച്ചും പ്രപഞ്ചത്തിലെ ദുരൂഹ പ്രതിഭാസമായ ശ്യാമദ്രവ്യത്തിന്റെ (Dark matter)സാന്നിധ്യത്തെക്കുറിച്ചും കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ നല്‍കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

798 ദര്‍പ്പണങ്ങള്‍ സംയോജിപ്പിച്ചാണ് ദൂരദര്‍ശിനിയുടെ 39.3 മീറ്റര്‍ വ്യാസമുള്ള ഭീമാകാരമായ പ്രൈമറി മിറര്‍ നിര്‍മിക്കുന്നത്. 1.45 മീറ്റര്‍ വീതിയുള്ള ഈ ദര്‍പ്പണങ്ങള്‍ക്ക് 50 മില്ലിമീറ്റര്‍ മാത്രമേ കട്ടിയുണ്ടാവുകയുള്ളൂ. ദര്‍പ്പണങ്ങളെ കൃത്യമായി സംയോജിപ്പിക്കുന്നതിനു വേണ്ടിയാണ് അവയുടെ കട്ടി കുറച്ചിരിക്കുന്നത്. ദൂരദര്‍ശിനിയുടെ പ്രധാന ഘടകഭാഗങ്ങള്‍ക്കെല്ലാംകൂടി 2800 ടണ്‍ ഭാരമുണ്ടാകും. ഇ-എല്‍റ്റിന്റെ സെക്കന്‍ഡറി മിററിന്റെ വ്യാസമാകട്ടെ, യൂറോപ്പിലെ ഏറ്റവും വലിയ ദൂരദര്‍ശിനികളിലൊന്നായ വില്യം ഹെര്‍ഷല്‍ ടെലസ്കോപ്പിന്റെ പ്രാഥമിക ദര്‍പ്പണത്തിനു തുല്യമാണ്. ഇത് 4.2 മീറ്റര്‍ വരും.

ഇ-എല്‍റ്റ് കേവലമൊരു ദൂരദര്‍ശിനി മാത്രമല്ല. നിരവധി ശാസ്ത്രീയ ഉപകരണങ്ങള്‍ അനുബന്ധമായി സജ്ജീകരിക്കുന്ന ഒരു വിവിധോദ്ദേശ്യ പര്യവേക്ഷണ നിലയമാണിത്. ദൂരദര്‍ശിനിയുടെ നിരീക്ഷണമേഖലയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മാറ്റംവരുത്തുന്നതിനും നിരീക്ഷണത്തിന്റെ ആഴവും പരപ്പും വ്യത്യാസപ്പെടുത്തുന്നതിനും ഈ അനുബന്ധ ഉപകരണങ്ങള്‍ക്കു കഴിയും. എട്ട് അനുബന്ധ ഉപകരണങ്ങളാണ് ദൂരദര്‍ശിനിയുമായി കൂട്ടിയിണക്കുന്നത്. കോഡക്സ്, ഈഗിള്‍, എപിക്സ്, ഹാര്‍മണി, മെറ്റിസ്, മിക്കാഡോ, ഓപ്റ്റിമസ്, സിംപിള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സ്പെക്ട്രോഗ്രാഫുകളും ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തിലും ഒരുപോലെ സംവേദനക്ഷമമായ ഹൈ-റെസല്യൂഷന്‍ ക്യാമറകളും അനുബന്ധ ഉപകരണങ്ങളില്‍പ്പെടും. നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ചെക് റിപ്പബ്ലിക്, ജര്‍മനി, ഹോളണ്ട്, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെ പിന്തുണ ഈ പദ്ധതിക്കുണ്ട്.

- See more at: http://www.deshabhimani.com/newscontent.php?id=473759#sthash.Nu38BT6A.dpuf

ലോകത്തിലെ ഏറ്റവും വലിയ സൗരദൂരദര്‍ശിനി ലഡാക്കില്‍



ലോകത്തിലെ ഏറ്റവും വലിയ സൗരദൂരദര്‍ശിനിയായ നാഷണല്‍ ലാര്‍ജ് സോളാര്‍ ടെലസ്കോപ്പ് (NLST) ജമ്മു കശ്മീരിലെ ലഡാക്കിലുള്ള മെരാക്ക് ഗ്രാമത്തില്‍ ഈ വര്‍ഷം നിര്‍മാണം ആരംഭിക്കും. ലഡാക്കിലെ പാങ്ക്ഗോങ് തടാകത്തിനു സമീപമാണ് മെരാക്ക് ഗ്രാമം. സൂര്യന്റെ ആന്തരഘടന വിശദമായി പഠിക്കാന്‍കഴിയുന്ന ഈ ദൂരദര്‍ശിനിയുടെ പ്രാഥമിക ദര്‍പ്പണത്തിന്റെ വ്യാസം രണ്ടു മീറ്ററാണ്.

ദൂരദര്‍ശിനിയുടെ നിര്‍മാണം 2016ല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ഏറ്റവും വലിയ സൗരദൂരദര്‍ശിനിയുടെ പ്രൈമറി മിററിന്റെ വ്യാസം 1.6 മീറ്ററാണ്. കലിഫോര്‍ണിയയിലെ നാഷണല്‍ സോളാര്‍ ടെലസ്കോപ്പാണ് നിലവില്‍ ഏറ്റവും വലിയ സൗരദൂരദര്‍ശിനി. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സാണ് (IIA) ദൂരദര്‍ശിനിയുടെ നിര്‍മാണത്തിന്റെ മുഖ്യചുമതല വഹിക്കുന്നത്. കൂടാതെ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO), ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (ARIOS)), ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (TIFR), ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോ ഫിസിക്സ്((IUCAA) എന്നീ സ്ഥാപനങ്ങളും ദൂരദര്‍ശിനിയുടെ നിര്‍മാണത്തില്‍ പങ്കാളികളാണ്. സൂര്യകേന്ദ്രത്തില്‍ നടക്കുന്ന അടിസ്ഥാന ന്യൂക്ലിയര്‍-രാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്ക് വളരെ പ്രയോജനംചെയ്യുന്ന പദ്ധതിയാണ് എന്‍എല്‍എസ്ടി.

ദൂരദര്‍ശിനിയുടെ സവിശേഷമായ രൂപകല്‍പ്പനയും അനുബന്ധ ഉപകരണങ്ങളുടെ കൃത്യതയും സൗരവികിരണങ്ങളെയും സൗരാന്തരീക്ഷത്തെയും സൂര്യകാന്തിക ക്ഷേത്രത്തെയും കുറിച്ചുള്ള പഠനങ്ങളില്‍ വിപ്ലവകരമായ പുരോഗതിയാകും കൊണ്ടുവരുന്നത്. രാത്രിയും പകലും ഒരുപോലെ ആകാശനിരീക്ഷണം നടത്താന്‍കഴിയുന്ന അപൂര്‍വം ദൂരദര്‍ശനികളില്‍ ഒന്നാകും എന്‍എല്‍എസ്ടി. 300 കോടി രൂപയാണ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സിന്റെ മുന്‍ ഡയറക്ടറായ എസ് സിറാജ് ഹസനാണ് പദ്ധതിനടത്തിപ്പിന്റെ തലവന്‍. സൗരവാതങ്ങള്‍, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസങ്ങള്‍വഴി ഭഭൗമാന്തരീക്ഷത്തിലെത്തുന്ന ചാര്‍ജിതകണങ്ങള്‍ കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തെയും വാര്‍ത്താവിനിമയ ശൃംഖലയെയും എപ്രകാരമാണ് സ്വാധീനിക്കുന്നതെന്നു കണ്ടെത്താന്‍ എന്‍എല്‍എസ്ടിക്ക് അനായാസം കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.

എന്താണ് എന്‍എല്‍എസ്ടിയുടെ പ്രത്യേകത?

ദൂരദര്‍ശിനിയുടെ സവിശേഷമായ രൂപകല്‍പ്പന കാരണം ദര്‍പ്പണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും അഡാപ്റ്റീവ് ഓപ്റ്റിക്സ് എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുകൊണ്ട് അപവര്‍ത്തനംവഴി ഉണ്ടാകുന്ന ശോഷണം പരമാവധി കുറച്ച് സൗരാന്തരീക്ഷത്തിന്റെ ഹൈ-റെസല്യൂഷന്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനും എന്‍എല്‍എസ്ടിക്കു കഴിയും. ദൂരദര്‍ശിനി ഡിസൈന്‍ചെയ്തത് ജര്‍മനിയിലെ എം ടി മെക്കാട്രോണിക്സ് (MT Mechatronics) ആണ്. സാങ്കേതികസഹായം നല്‍കുന്നത് കയ്പന്‍ഹ്യൂവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. രാത്രിയില്‍ ആകാശ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന സ്പെക്ട്രോഗ്രാഫ് വികസിപ്പിച്ചത് ജര്‍മനിയിലെത്തന്നെ ഹംബര്‍ഗ് യൂണിവേഴ്സിറ്റിയാണ്.

എന്തുകൊണ്ട് ലഡാക്ക്?

ജമ്മു കശ്മീരിലെ ഹാന്‍ലെ, മെരാക്ക്, ഉത്തരഖണ്ഡിലെ ദേവസ്ഥല്‍ എന്നീ വെബ്സൈറ്റുകളാണ് ദൂരദര്‍ശിനിയുടെ നിര്‍മാണത്തിനായി പരിഗണിച്ചത്. സോളാര്‍ ഡിഫറന്‍ഷ്വല്‍ ഇമേജ് മോണിറ്റര്‍ (SDIMM), ഷാഡോ ബാന്‍ഡ് റേഞ്ചര്‍(SHABAR), ഓട്ടോമാറ്റിക് വെര്‍ സ്റ്റേഷന്‍ (AWS), ഓള്‍ സ്കൈ ക്യാമറ, ഓട്ടോമാറ്റിക് സ്കൈ റേഡിയോമീറ്റര്‍ എന്നീ ഉപകരണങ്ങളുടെ സഹായത്തോടെ ഈ മൂന്ന് സൈറ്റുകളും വിശദമായി പഠിക്കുകയും രണ്ടുവര്‍ഷത്തെ പഠനത്തിനുശേഷം ഏറ്റവും മികച്ചതെന്നു കണ്ടെത്തിയ ലഡാക്കിലെ മെരാക്ക് ഗ്രാമം ദൂരദര്‍ശിനി നിര്‍മാണത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. വര്‍ഷത്തില്‍ ശരാശരി 2270 മണിക്കൂര്‍ ഇവിടെ സൂര്യപ്രകാശം ലഭിക്കും. അതുപോലെ കാറ്റിന്റെ വേഗവും അന്തരീക്ഷത്തിന്റെ കുറഞ്ഞ ആര്‍ദ്രതയും തെളിഞ്ഞ ആകാശവുമെല്ലാം മെരാക്കിന്റെ അനുകൂല ഘടകങ്ങളാണ്. ഒരു സൗരദൂരദര്‍ശിനി സ്ഥാപിക്കുന്നതിന് ലോകത്തേറ്റവും അനുയോജ്യമായ ഇടമാണ് ഇതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

- See more at: http://www.deshabhimani.com/newscontent.php?id=469614#sthash.EqsudeGz.dpuf