Wednesday, April 1, 2015

വരുന്നൂ... പുതിയ ബഹിരാകാശനിലയം

വരുന്നൂ... പുതിയ ബഹിരാകാശനിലയം



റഷ്യ സ്വന്തമായി ഒരു ബഹിരാകാശനിലയം നിര്‍മിക്കാനൊരുങ്ങുന്നതാണ് ആ വാര്‍ത്ത. റഷ്യന്‍നഗരമായ ഉഫയില്‍, വരുന്ന ജൂലൈയില്‍ നടക്കാനിരിക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയില്‍ ഇതു സംബന്ധിച്ചുള്ള പദ്ധതിരൂപരേഖ റഷ്യ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങള്‍. റഷ്യയുടെ മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കമീഷനാണ് ഇത്തരത്തിലുള്ള തീരുമാനം ഉന്നയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ നവംബറിലാണ് റഷ്യന്‍ പ്രസിഡന്റായ വ്ളാദിമര്‍ പുടിന്‍ കമീഷന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. സാങ്കേതികമായ സഹകരണം ഉറപ്പിക്കുന്നതിലൂടെ ബഹിരാകാശരംഗത്ത് പുതുസാന്നിധ്യം ഉറപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇപ്പോള്‍ നിലവിലുള്ള രാജ്യാന്തര ബഹിരാകാശനിലയത്തിന്റെ കാലാവധി 2020ന് അവസാനിക്കുകയാണ്. രാജ്യാന്തര സഹകരണത്തോടെ ഇത് 2024 വരെ നീട്ടാമെന്നതായിരുന്നു അമേരിക്കയുടെ ചിന്ത. എന്നാല്‍, ഉക്രയിനും റഷ്യയുമായുള്ള പ്രശ്നങ്ങള്‍ ഇത്തരമൊരു സാധ്യതയ്ക്ക് വിലങ്ങുതടിയാവുകയാണ്. ഇക്കാരണത്താലാണ് റഷ്യ സ്വന്തം നിലയില്‍ ബഹിരാകാശനിലയം നിര്‍മിക്കാനൊരുങ്ങുന്നത്.
ബഹിരാകാശത്തേക്ക് സ്വന്തം നിലയില്‍ ആളുകളെ എത്തിക്കാനുള്ള സാങ്കേതികശേഷിയും ചൈന കൈവരിച്ചിട്ടുണ്ട്. ചൈനയുമായി ഭൂമിശാസ്ത്രപരമായി അടുത്തുനില്‍ക്കുന്ന ഒരു വിക്ഷേപണനിലയം  (Vostochny Cosmodrome) റഷ്യക്കുള്ളതും ഇത്തരത്തിലുള്ള സഹകരണത്തെ എളുപ്പമാക്കുന്നുണ്ട്. ബ്രസീലിന്് ബഹിരാകാശ പദ്ധതികളുണ്ടെങ്കിലും നിരീക്ഷണോപകരണങ്ങളുടെ നിര്‍മാണത്തില്‍ മാത്രമാണ് അവര്‍ മുഖ്യമായും ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കാവട്ടെ, സ്വന്തമായ റോക്കറ്റ് വിക്ഷേപണസൗകര്യവും സാങ്കേതികതയും ഇപ്പോഴുമില്ല. ഇക്കാരണത്താല്‍, ചാന്ദ്രയാനും മംഗല്‍യാനും വിജയത്തിലെത്തിച്ച ഇന്ത്യക്കാണ് ചൈന പിന്മാറിയാല്‍ തെരഞ്ഞെടുക്കപ്പെടാന്‍ ഏറെ സാധ്യത.
ബഹിരാകാശനിലയങ്ങളുടെ കഥ
ലോകത്ത് ആദ്യമായി ഒരു ബഹിരാകാശനിലയം നിര്‍മിക്കുന്നത് സോവിയറ്റ് യൂണിയനാണ്. സല്യൂട്ട് (Salyut) എന്നു പേരിട്ട ഇത് 1971 ഏപ്രില്‍ 19നാണ് വിക്ഷേപിച്ചത്. സല്യൂട്ട് പരമ്പരയില്‍പ്പെട്ട മറ്റു ബഹിരാകാശനിലയങ്ങള്‍ (Salyut-2, Salyut-3) സൈനികാവശ്യങ്ങള്‍ക്കുള്ളവയായിരുന്നു. അങ്ങനെയുള്ളവ പുതിയൊരു പേരിലാണ് അറിയപ്പെട്ടിരുന്നത്: അല്‍മാസ് (Almaz). ഈ പരമ്പര സല്യൂട്ട്-7വരെ നീണ്ടിരുന്നു. ബഹിരാകാശത്ത് എത്തിക്കുന്ന ഒരു മുഖ്യഭാഗത്തിനു തുടര്‍ച്ചയായി അനുബന്ധഭാഗങ്ങള്‍ ചേര്‍ത്ത് പതുക്കിനിര്‍മിക്കുന്ന തരത്തിലുള്ള ബഹിരാകാശനിലയമായിരുന്നു ലോകപ്രസിദ്ധമായിത്തീര്‍ന്ന മിര്‍ (Mir). 1986ല്‍ വിക്ഷേപിച്ച ഇത് 2001 വരെ പ്രയോജനക്ഷമമായി നിലനിന്നിരുന്നു. ഇതേ മാത്യകയില്‍ പിന്നീട് നിര്‍മിച്ചതായിരുന്നു ഭഇന്റര്‍ നാഷണല്‍ സ്പേസ് സ്റ്റേഷന്‍ (International Space Station-ISS).
രണ്ട് പ്രധാന പ്രവര്‍ത്തന പങ്കാളികള്‍ക്കായി രണ്ടു ഭാഗങ്ങള്‍ നീക്കിവയ്ക്കപ്പെട്ട തരത്തിലായിരുന്നു ഇത് നിര്‍മിച്ചത്. ഒന്നാം ഭാഗം റഷ്യയും രണ്ടാം ഭാഗം അമേരിക്കയുമാണ് നിയന്ത്രിച്ചത്്. മറ്റു രാജ്യങ്ങളില്‍നിന്നുള്ള ബഹിരാകാശ യാത്രികര്‍ക്കും സ്പേസ് സ്റ്റേഷനില്‍ താമസിക്കാനും പരീക്ഷണങ്ങള്‍ നടത്താനുമുള്ള സൗകര്യം ഒരുക്കിയിരുന്നു. ഇക്കാരണത്താലാണ് അത് രാജ്യാന്തര ബഹിരാകാശനിലയം എന്ന് അറിയപ്പെട്ടത്. 1998ലാണ് രാജ്യാന്തര ബഹിരാകാശനിലയത്തിന്റെ ആദ്യഭാഗം വിക്ഷേപിച്ചത്. അമേരിക്കയുടെ നാസ, റഷ്യയുടെ റോസ്കോമോസ്, യൂറോപ്യന്‍ യൂണിയന്റെ ഇഎസ്എ, ജപ്പാന്റെ ജാക്സ എന്നിവയാണ് പ്രവര്‍ത്തനത്തില്‍ ഇന്ന് പങ്കുകൊള്ളുന്ന ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങള്‍.പുതിയ നിലയംമിര്‍ എന്നതുപോലെയുള്ള ചുരുക്കപ്പേര് റഷ്യ നിര്‍മിക്കാനിരിക്കുന്ന പുതിയ ബഹിരാകാശനിലയത്തിന് നിര്‍ദേശിച്ചെങ്കിലും മിറിന് ഒരു പിന്‍ഗാമിയെ സൃഷ്ടിക്കാനുള്ള പദ്ധതി റഷ്യക്ക് നേരത്തെ ഉണ്ടായിരുന്നു. മിര്‍-2 എന്നു പേരിട്ട ഈ പദ്ധതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അത് ഒരിക്കലും നടപ്പായില്ല. നിലവില്‍ ഒരു നീണ്ട പേരാണ് പുതിയ റഷ്യന്‍ ബഹിരാകാശ നിലയത്തിനായി നല്‍കിയിരിക്കുന്നത്:
ഓര്‍ബിറ്റല്‍ പൈലറ്റഡ് അസംബ്ലി ആന്‍ഡ് ടെക്നിക്കല്‍ കോംപ്ലക്സ് (Orbital Piloted Assembly and Experiment Complex). എന്നാല്‍ ഇത് സാങ്കേതികമായ പേരാണ്. പുതിയൊരു വിളിപ്പേര് നിശ്ചയിക്കുന്നതോടെ ഇത് ഔദ്യോഗിക നാമമായി മാറും. ഇപ്പോഴുള്ള രാജ്യാന്തര ബഹിരാകാശനിലയത്തില്‍നിന്ന് അടര്‍ത്തിമാറ്റുന്ന റഷ്യന്‍നിര്‍മിത ഭാഗങ്ങളാകും പുതിയ നിലയത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കുകയെന്നും പദ്ധതിരേഖകളില്‍ പറയുന്നു.
- See more at: http://www.deshabhimani.com/news-special-kilivathil-latest_news-450428.html#sthash.YX2IXKks.dpuf

No comments:

Post a Comment