Tuesday, May 24, 2016

പുനരുപയോഗ വാഹന വിക്ഷേപണം വിജയം; ചരിത്രം രചിച്ച് ഇന്ത്യ.

പുനരുപയോഗ വാഹന വിക്ഷേപണം വിജയം; ചരിത്രം രചിച്ച് ഇന്ത്യ.




ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ്): രാജ്യത്തിന്റെ ബഹിരാകാശ മേഖലയ്ക്ക് വന്‍ മുന്നേറ്റം സമ്മാനിച്ചുകൊണ്ട്, ഇന്ത്യയുടെ പുനരുപയോഗ ബഹിരാകാശ വാഹനത്തിന്റെ വിക്ഷേപണം വിജയിച്ചു.

തിങ്കളാഴ്ച രാവിലെ 7ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് സ്‌പേസ് ഷട്ടിലിന്റെ ചെറുമാതൃക വിക്ഷേപിച്ചത്. വിക്ഷേപിച്ച് 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ പരീക്ഷണം വിജയമാണെന്ന് ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു.

ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ ബൂസ്റ്റര്‍ റോക്കറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന വിമാന മാതൃകയിലുള്ള വാഹനത്തിന്റെ (ആര്‍.എല്‍.വി-ടി.ഡി) വിേക്ഷപണത്തിനുള്ള കൗണ്ട്ഡൗണ്‍ ഞായറാഴ്ച രാത്രി 11ന് ആരംഭിച്ചിരുന്നു. 12 വര്‍ഷം മുമ്പാരംഭിച്ച പദ്ധതിയാണ് ഇപ്പോള്‍ പരീക്ഷണവിജയം നേടിയിരിക്കുന്നത്.

അന്തിമ പരീക്ഷണങ്ങളും പരിശോധനകളുമെല്ലാം തൃപ്തികരമായിരുന്നെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. സാധാരണ വിക്ഷേപണത്തിന്റെയത്ര സങ്കീര്‍ണതകളില്ലാത്തതാണ് ഇപ്പോള്‍ നടന്ന പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണ വിക്ഷേപണം.





തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ ( VSSC ) ഡയറക്ടര്‍ ഡോ. കെ.ശിവന്‍, ആര്‍.എല്‍.വി-ടി.ഡി.യുടെ പ്രോജക്ട് ഡയറക്ടര്‍ എന്‍.ശ്യാം മോഹന്‍ ഉള്‍പ്പടെയുള്ളവരെല്ലാം ശ്രീഹരിക്കോട്ടയില്‍ വിക്ഷേപണത്തിന് സാക്ഷിയായി.

ഭാരതം ആദ്യമായി പരീക്ഷിക്കുന്ന ചിറകുള്ള ബഹിരാകാശ പേടകത്തിന്റെ ആദ്യ മാതൃക തയ്യാറാക്കാന്‍ 95 കോടിയോളം രൂപയാണ് ഇതിന് ചെലവായത്. ജി.മാധവന്‍ നായര്‍ വി.എസ്.എസ്.സി. ചെയര്‍മാനായിരുന്ന കാലത്താണ് പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ സാക്ഷാത്കാരത്തിനുള്ള തുടക്കമായത്.

ഖര ഇന്ധനം ഉപയോഗിക്കുന്ന ഒന്‍പത് ടണ്‍ ഭാരമുള്ള ബൂസ്റ്റര്‍ റോക്കറ്റിന് മുകളിലിരുന്ന് 70 കിലോമീറ്റര്‍ മുകളിലേക്കും പിന്നീട് അതില്‍നിന്ന് വിഘടിച്ച് ശബ്ദത്തെക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ മുന്‍ നിശ്ചയിച്ച പാതയിലൂടെ ബംഗാള്‍ ഉള്‍ക്കടലിലെ സാങ്കല്‍പ്പിക റണ്‍വേയിലേക്ക് തിരികെ പതിക്കുകയും ചെയ്യുമ്പോള്‍ പൂര്‍ണതോതിലുള്ള പുനരുപയോഗ വിക്ഷേപണ വാഹനം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യഘട്ടം പൂര്‍ത്തിയാകും.

2030 ല്‍ ഇന്ത്യക്ക് സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന പൂര്‍ണതോതിലുള്ള പുനരുപയോഗ വിക്ഷേപണ വാഹനത്തിന് ഇപ്പോള്‍ പരീകഷണ വിക്ഷേപണം നടത്തിയ വാഹനത്തെക്കാള്‍ അഞ്ചിരട്ടി വലിപ്പമുണ്ടാകും. പരീക്ഷണ വാഹനത്തിന് 6.5 മീറ്റര്‍ നീളവും 1.75 ടണ്‍ ഭാരവുമാണ് ഉള്ളതെങ്കില്‍ അന്തിമമായി രൂപകല്പന ചെയ്യുന്ന വിമാനാകൃതിയിലുള്ള വാഹനത്തിന് 32 മീറ്റര്‍ നീളവും 72 ടണ്‍ ഭാരവുമാണുണ്ടാവുക.

ഇപ്പോള്‍ വിക്ഷേപിച്ച പരീക്ഷണ വാഹനം 70 കിലോമീറ്റര്‍ മുകളില്‍ നിന്നാണ് ഭൗമാന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ചതെങ്കില്‍ യഥാര്‍ഥ വാഹനത്തിന്റെ പുനഃപ്രവേശം 100 കിലോമീറ്റര്‍ മുകളില്‍ നിന്നായിരിക്കും. ശബ്ദത്തെക്കാള്‍ 25 മടങ്ങ് വേഗതയാണ് യഥാര്‍ഥ വാഹനത്തിന് പ്രതീക്ഷിക്കുന്നത്.

നെയ്യാറ്റിന്‍കര സ്വദേശിയായ ശ്യാം മോഹനാണ് ആര്‍.എല്‍.വി-ടി.ഡി.യുടെ പ്രോജക്ട് ഡയറക്ടര്‍. 2002 മുതല്‍ 2004 വരെ ഡോ.ജി.മാധവന്‍ നായരുടെ മേല്‍നോട്ടത്തില്‍ ശ്യാം മോഹന്‍ ആര്‍.എല്‍.വി.യുടെ സിസ്റ്റം എന്‍ജിനിയറിങ്ങിലും സിസ്റ്റം ആര്‍ക്കിടെക്ചറിലും ജോലി ചെയ്തു. പിന്നീട് ഡോ. എ.പി.ജെ.അബ്ദുല്‍ കലാം, ഡോ. കസ്തൂരിരംഗന്‍, ഡോ. ആര്‍.നരസിംഹ, ഡോ. ജി.മാധവന്‍ നായര്‍ തുടങ്ങിയവര്‍ ശ്യാംമോഹന്റെയും സംഘത്തിന്റെയും പഠനങ്ങള്‍ പരിശോധിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.

2004 ല്‍ ദൗത്യത്തിന് അംഗീകാരവും ലഭിച്ചു. 2011 മുതല്‍ ശ്യാം മോഹനാണ് ആര്‍.എല്‍.വി-ടി.ഡി.യുടെ പ്രോജക്ട് ഡയറക്ടര്‍. നിലവിലെ ഡയറക്ടര്‍ ഡോ. കെ.ശിവന്‍ ഉള്‍പ്പടെ ഐ.എസ്.ആര്‍.ഒ.യിലെ അറുനൂറോളം എന്‍ജിനിയര്‍മാരുടെ ശ്രമമാണ് ഇപ്പോള്‍ യാഥാര്‍ഥമായത്.

http://www.mathrubhumi.com/technology/science/reusable-launch-vehicle-rlv-isro-space-shuttle-indian-space-research-organisation-malayalam-news-1.1079855


No comments:

Post a Comment