Tuesday, November 5, 2013

ചൊവ്വാരഹസ്യങ്ങള്‍ തേടി മംഗള്‍യാന്‍ കുതിച്ചുയര്‍ന്നു...





ISRO's Mars Orbiter Mission's Photos on Facebook




ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേഷണ പേടകം മംഗള്‍യാന്‍ ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് ഉച്ചയ്ക്ക് 2.38ന് വിജയകരമായി വിക്ഷേപിച്ചത്. ആദ്യഘട്ടം വിജയകരമാണെന്ന് ഐഎസ്ആര്‍ഒ വക്താക്കള്‍ വെളിപ്പെടുത്തി.

പി.എസ്.എല്‍.വി സി25 റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിച്ചത്. 40 കോടി കിലോമീറ്റര്‍ സഞ്ചരിച്ച് 2014ല്‍ പേടകം ചൊവ്വയിലെ ഭ്രമണപഥത്തില്‍ എത്തുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഇതിന് മുമ്പ് യൂറോപ്യന്‍ യൂണിയനും അമേരിക്കയും റഷ്യയുമാണ് ഭ്രമണപഥത്തിലേക്ക് പര്യവേഷണ വാഹനമയച്ച രാജ്യങ്ങള്‍.

വിക്ഷേപണം നടത്തി കൃത്യം 44 മിനിട്ടുകള്‍ പിന്നിടുമ്പോള്‍ മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. ഇതോടെ പിഎസ്എല്‍വി റോക്കറ്റിന്റെ ദൗത്യം അവസാനിക്കും. പിന്നീട് 25ഓളം ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍ ചുറ്റിക്കറങ്ങുന്ന പേടകം ചൊവ്വയിലേക്കുള്ള പ്രയാണം ആരംഭിക്കും. 200 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് അടുത്ത വര്‍ഷം സെപ്റ്റംബര്‍ മാസം പേടകം ചൊവ്വയുടെ ഭ്രമണപഥത്തിനടുത്തെത്തും. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കെത്താന്‍ മുന്നൂറോളം ദിവസങ്ങളാണെടുക്കുന്നത്.

ചൊവ്വയിലെ അന്തരീക്ഷത്തിന്റെ സ്വഭാവം സൂക്ഷ്മമായി പരിശോധിച്ച് ഭൂമിയിലെത്തിക്കുക എന്നതാണ് മംഗള്‍യാനിന്റെ കര്‍ത്തവ്യം. ചൊവ്വയിലെ മീഥെയ്ല്‍ വാതകത്തിന്റെ സാന്നിധ്യം അറിയാന്‍ മീഥെയ്ല്‍ മാപിനി, ബഹുവര്‍ണ്ണ ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയക്കാന്‍ അത്യാധുനിക ക്യാമറുകള്‍ എന്നിവ പേടകത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഐഎസ്ആര്‍ഒയുടെ പോര്‍ട്ട്‌ബ്ലെയര്‍, ഗ്യാലലു, ബ്രൂണെ എന്നീ കേന്ദ്രങ്ങളിലും ശാന്തസമുദ്രത്തില്‍ നങ്കൂരമിട്ടിരിക്കുന്ന രണ്ട് കപ്പലുകളിലുമാണ് സിഗ്‌നല്‍ റിസീവിംഗ് യൂണിറ്റുകള്‍ ഉള്ളത്.

1960 മുതല്‍ ഇതുവരെ 51 ദൗത്യങ്ങള്‍ ചൊവ്വ ലക്ഷ്യമിട്ട് നടന്നെങ്കിലും 21 എണ്ണം മാത്രമാണ് വിജയിച്ചത്. മംഗള്‍യാന്‍ വിജയിച്ചാല്‍ ചൊവ്വയെ കുറിച്ച് പഠിക്കുന്ന നാലാമത്തെ ഏജന്‍സിയാകും ഐഎസ്ആര്‍ഒ. നേട്ടം കൈവരിക്കുന്ന രാഷ്ട്രങ്ങളില്‍ ഇന്ത്യ രണ്ടാംസ്ഥാനം നേടുകുകയും ചെയ്യും.

ചൊവ്വയിലിറങ്ങിയാല്‍ മംഗള്‍യാന്‍ ആറ് മാസമെങ്കിലും പര്യവേഷണം തുടരുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ചൊവ്വയിലിറങ്ങിയ അമേരിക്കയുടെ ക്യൂരിയോസിറ്റി പര്യവേഷണം തുടരുന്നതിനിടയിലാണ് ഇന്ത്യയുടെ മംഗള്‍യാനുമെത്തുന്നത്.

No comments:

Post a Comment